തിരുവനന്തപുരം: പതിറ്റാണ്ടുകളായി ചില വ്യക്തികൾ കൈയടക്കിയ പാളയം മാർക്കറ്റിൽ അനധികൃതമായി നിർമ്മിച്ച കച്ചവടകേന്ദ്രങ്ങൾ കോർപറേഷൻ പൊളിച്ചുമാറ്റി. ആദ്യഘട്ടത്തിൽ രേഖകളില്ലെന്ന് കണ്ടെത്തിയ രണ്ട് ഇറച്ചിവ്യാപാര കേന്ദ്രങ്ങളാണ് പൊളിച്ചത്.
ഇന്നലെ ഉച്ചയോടെ സ്‌പെഷ്യൽ ഹെൽത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിയത്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് സുരക്ഷയോടെയായിരുന്നു നടപടി. അനധികൃത നിർമാണങ്ങൾ പൊളിച്ച് സ്വയം ഒഴിഞ്ഞുപോകണമെന്ന് കടയുടമകൾക്ക് കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിർദ്ദേശം പാലിക്കാത്തതിനാൽ അധികൃതർ നേരിട്ടെത്തിയാണ് ഇവ പൊളിച്ചു മാറ്റിയത്.
ഗുണ്ടാപ്പിരിവും മാസപ്പടിയും വേണ്ട
മേയർ വി.വി.രാജേഷും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ പാളയം മാർക്കറ്റിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. പരാതിയുമായെത്തിയ കച്ചവടക്കാരോട് ഗുണ്ടാപ്പിരിവും മാസപ്പടിയും നൽകരുതെന്നും മേയർ നിർദ്ദേശിച്ചു. ഇത്തരം പിരിവുകാരുടെ ബലത്തിലാണ് അനധികൃത കച്ചവടങ്ങൾ നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിവേഗത്തിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുതുടങ്ങിയത്. അതേസമയം കെട്ടിടം പൊളിക്കുമെന്ന മുന്നറിയിപ്പ് നൽകിയില്ലെന്ന പരാതി ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
നടപടി തുടരും
മാർക്കറ്റിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കണമെന്നും അല്ലെങ്കിൽ കോർപറേഷൻ
നടപടി തുടരുമെന്നും മേയർ വി.വി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി മുൻ ഭരണസമിതി പാളയം മാർക്കറ്റിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പക്ഷേ പുതിയതായി നിർമ്മിച്ചുനൽകിയ കെട്ടിടം കച്ചവട സൗഹൃദമല്ലെന്നാരോപിച്ച് ഭൂരിഭാഗം കച്ചവടക്കാരും കെട്ടിടത്തിലേക്ക് മാറിയിട്ടില്ല. അതിനിടയിലാണ് അനധികൃത നിർമ്മാണ പ്രവൃത്തികൾ പെരുകുന്നതായി മേയർ വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |