
തിരുവനന്തപുരം: കാറിൽ 135 രാജ്യങ്ങൾ സന്ദർശിച്ച് ഗിന്നസ് വേൾഡ് റെക്കാഡ് നേടാനൊരുങ്ങുകയാണ് അരുവിക്കര ചെറിയകൊണ്ണി സ്വദേശി ജി.എസ്.മണിക്കുട്ടൻ. സഞ്ചാരപ്രിയനായ മണിക്കുട്ടൻ സ്വന്തം ചെലവിൽ സുസുക്കി ജിമ്‌നിയിൽ 600 ദിവസം തുടർച്ചയായി യാത്ര ചെയ്‌ത് 2.5 ലക്ഷം കിലോമീറ്റർ ദൂരമാണ് പിന്നിടുക.
ആഗസ്റ്റ് 15ന് കുവൈറ്റ് സിറ്റിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അമേരിക്കക്കാരായ ജിം റോഗേഴ്സ്,പെയ്ഗോ,പാർക്കർ എന്നിവരുടെ മൂന്ന് വർഷത്തെ 116 രാജ്യങ്ങൾ എന്ന റെക്കാഡ് മറികടക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. സൗഹൃദത്തിന്റെയും ലോക സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് ലോകയാത്രയുടെ പ്രധാന ലക്ഷ്യം.
കുവൈറ്റിലും തിരുവനന്തപുരത്തുമായി എത്തിയോസ് ഒപ്ടീഷ്യൻ പ്രൊപ്രൈറ്ററാണ് മണിക്കുട്ടൻ. 2023ൽ ഒരു രാജ്യത്തിനകത്ത് ഏറ്റവും കൂടുതൽ ദൂരം കാറോടിച്ച് അമേരിക്കൻ പൗരന്മാരുടെ റെക്കാഡ് തകർത്താണ് ആദ്യമായി ഗിന്നസ് വേൾഡ് റെക്കാഡ് നേടിയത്. ഇതടക്കം 11 ലോക റെക്കാഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ചെറുപ്പം മുതൽ യാത്രകളോട് കമ്പം
സാമ്പത്തിക ബാദ്ധ്യത യാത്രാമോഹങ്ങൾക്ക് കടിഞ്ഞാണിട്ടപ്പോൾ 15-ാം വയസിൽ തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ സൈക്കിൾ ചവിട്ടി തന്റെ ആദ്യ യാത്ര പൂർത്തികരിച്ചതെന്ന് മണിക്കുട്ടൻ പറയുന്നു. ഇപ്പോഴും യാത്രകളോടുള്ള സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. 2011ൽ തിരുവനന്തപുരത്ത് നിന്ന് ശ്രീനഗർ വരെ ഒറ്റയ്ക്ക് റോഡ്മാർഗം യാത്ര ചെയ്‌തിരുന്നെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |