
മുടപുരം: കർഷകരിൽ നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഒരുമാസം കഴിഞ്ഞിട്ടും ലഭിക്കാതായതോടെ ദുരിതത്തിലായി കിഴുവിലത്തെ കർഷകർ. കഴിഞ്ഞ തവണ ഒരാഴ്ച കഴിഞ്ഞപ്പോൾ നെല്ല് വില ലഭിച്ചിരുന്നു. കിഴുവിലം പഞ്ചായത്തിലെ കർഷകരിൽ നിന്ന് സപ്ലൈയ്കോ 201 ടൺ നെല്ലാണ് ഇത്തവണ സംഭരിച്ചത്. ഈ ഇനത്തിൽ 67.71 ലക്ഷമാണ് നൂറോളം കർഷകർക്ക് ലഭിക്കാനുള്ളത്. 30.12 രൂപയാണ് സപ്ലൈകോയുടെ ഒരു കിലോ നെല്ലിന്റെ വില. കിഴുവിലം,മാമം,കമുകറ,വലിയചിറ,വലിയ ഏല,മുടപുരം,തെങ്ങുംവിള,വൈദ്യന്റമുക്ക് തുടങ്ങിയ പാടശേഖരങ്ങളിലായി പഞ്ചായത്തിൽ 80ഹെക്ടറിലായാണ് കർഷകർ കൃഷി ചെയ്തിരുന്നത്. മുടപുരം തെങ്ങുംവിള നെൽപ്പാടത്ത് സ്വന്തമായും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവരുടെ പട്ടികയിൽ തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റുമുണ്ട്.
ഉടൻ നടപടി വേണം
ലോൺ എടുത്തും കടം വാങ്ങിയും പലിശക്കെടുത്തും കൃഷിയിറക്കിയ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനാൽ കൃഷിചെയ്യാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. സപ്ലൈകോ നെല്ല് വില നൽകുമ്പോൾ കടം വാങ്ങിയ തുക തിരികെ നൽകാമെന്നാണ് കർഷകർ കരുതുന്നത്.സംഭരിച്ച നെല്ല് വില കർഷകർക്ക് ഉടനെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് ലഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഡി.ബാബുരാജ്,സെക്രട്ടറി,തെങ്ങുംവിള പാടശേഖര സമിതി.
ബി.ദിലീപ്കുമാർ,സെക്രട്ടറി,ചേമ്പുംമൂല പാടശേഖര സമിതി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |