
കോട്ടയം: വിദേശത്തെ മാന്ദ്യം ഇന്ത്യൻ റബർവിപണിയിലും പ്രതിഫലിച്ചതോടെ റബർ ആഭ്യന്തര വില ഇടിഞ്ഞു. 284 വരെ എത്തിയ ഷീറ്റ് വില മഴ ശക്തമായി ടാപ്പിംഗ് നിലച്ചു ആവശ്യകത കൂടിയതോടെ വില 300 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആർ.എസ്.എസ് ഫോർ വ്യാപാരിവില 266ലേക്ക് നിലം പൊത്തി. റബർ ബോർഡ് വില 274ആണ്. പ്രധാന റബർ ഉത്പാദക രാജ്യങ്ങളിൽ മഴ മാറി ടാപ്പിംഗ് സജീവമായി ലഭ്യത കൂടിയതോടെ അന്താരാഷ്ട്ര വിലയും ഉയരാതെ നിൽക്കുന്നു. ആർ.എസ്.എസ് ഫോർ കോലാലംമ്പൂർ 267 രൂപയിലെത്തി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 12രൂപയുടെ കുറവാണ് ആഭ്യന്തര വിലയിൽ ഉണ്ടായത്. 298 വരെ എത്തിയ ലാറ്റക്സ് വില 287ലേക്ക് താഴ്ന്നു. ഉത്പാദനം കൂടിയതോടെ വില ഇനിയും ഇടിഞ്ഞേക്കുമെന്ന സൂചനയാണ് വിപണി നൽകുന്നത്.
ബാങ്കോക്ക്, ടോക്കിയോ, ചൈന, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വില കുറഞ്ഞതോടെ ടയർ കമ്പനികൾ ഇറക്കുമതി നീക്കം സജീവമാക്കിയിട്ടുണ്ട്.
വരവ് കൂടിയതോടെ കുരുമുളക് വിലയും വീണ്ടും ഇടിഞ്ഞു. സാന്ദ്രത കൂടിയ ഹൈറേഞ്ച് കുരുമുളക് മറ്റു കുരുമുളകിൽ കലർത്തി വിൽക്കാനാണ് നീക്കം. ഇറക്കുമതി കുരുമുളക് ആറ് മാസത്തിനുള്ളിൽ മൂല്യവർദ്ധിത ഉത്പ്പന്നമായി കയറ്റുമതി ചെയ്യാനുള്ള ലൈസൻസിന്റെ മറവിൽ ഇന്ത്യയിൽ തന്നെ കുരുമുളക് വിൽക്കാനാണ് ഇറക്കുമതി ലോബി ശ്രമിക്കുന്നത്. മസാലകമ്പനികളും വില കുറവുള്ള ഇറക്കുമതി കുരുമുളകിനോടാണ് താത്പര്യം കാട്ടുന്നത്. ഉത്സവ സീസൺ മുന്നിൽ കണ്ട് വില്പന പ്രതീക്ഷിച്ചിരുന്ന ഹൈറേഞ്ച് കുരുമുളകിന് ക്ഷീണമായി.
കയറ്റുമതി നിരക്ക്
ഇന്ത്യ - ടണ്ണിന് -7700 ഡോളർ
ബ്രസീൽ -ടണ്ണിന്- 5900 ഡോളർ
വിയറ്റ്നാം-ടണ്ണിന്- 6200 ഡോളർ
ശ്രീലങ്ക- ടണ്ണിന്- 6300 ഡോളർ
ഇന്തോനേഷ്യ- 6500 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |