ബംഗളൂരു: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കുന്ന കോൺഗ്രസ് എംഎൽഎമാർക്ക് മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. ആര് രാജി നൽകിയാലും അത് മിനിറ്റുകൾക്കുള്ളിൽ സ്വീകരിക്കുമെന്നും അതിനാൽ പാർട്ടിനൽകുന്ന സ്ഥാനങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
'രാഷ്ട്രീയത്തിൽ രാജി സാധാരണയാണ്. രാജിവയ്ക്കാൻ തീരുമാനിച്ചവരെ ആർക്കും തടയാനാവില്ല. അവർക്ക് ഒരു പാർട്ടി ആവശ്യമാണ്. ഭാവിയെ കുറിച്ച് ഓർക്കുന്നവർക്ക് പാർട്ടിയാണ് പ്രധാനം. പാർട്ടിയുണ്ടെങ്കിലേ മറ്റെന്തുമുള്ളൂ'- അദ്ദേഹം വ്യക്തമാക്കി. ധരം സിംഗിന്റെ കാലത്തോ, സിദ്ധരാമയ്യയുടെയോ ഭരണസമയത്തോ തനിയ്ക്ക് രാജിവയ്ക്കാമായിരുന്നെന്നും എന്നാൽ താൻ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മന്ത്രിസഭയുമായി ബന്ധപ്പെട്ട എംഎൽമാരുടെ അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ മാറ്റം വരുത്തുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. രണ്ടരവർഷത്തിന് ശേഷം ഈ നിയമനങ്ങളിലും മന്ത്രിമാരുടെ കാര്യത്തിലും മാറ്റുമുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ പൂർത്തിയായതിന് ശേഷം നിയമനവുമായി ബന്ധപ്പെട്ട് എംഎൽഎമാരുമായി പ്രത്യേകം സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച കർണാടക മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി 20 എംഎൽഎമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് എംഎൽഎയായ യശവന്തരയഗൗഡ വി പാട്ടീൽ അടക്കമുള്ളവർ പരസ്യമായി പ്രതിഷേധിക്കുകയും രാജിവയ്ക്കുകയും ചെയ്തത്. പ്രിയനേതാക്കൾക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് എംഎൽമാരുടെ അനുയായികളും രംഗത്തെത്തിയിരുന്നു.
Karnataka Chief Minister D.K. Shivakumar warned Congress MLAs threatening resignation over not securing ministerial posts, stating resignations would be accepted instantly. He urged patience for party positions, emphasizing the party's importance. To address the discontent, Shivakumar announced that board and corporation posts would be reorganized soon, accommodating deserving MLAs and party workers after current occupants are asked to resign.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |