നെയ്‌റോബി: ആട് മേയ്ക്കുന്നതിനിടയിൽ ആട്ടിടയന് ലഭിച്ചത് ചെറിയ സ്വർണക്കട്ടി. ആഫ്രിക്കൻ രാജ്യമായ കെനിയയുടെ ഉൾഗ്രാമമായ ചെപോറേളിലാണ് സംഭവം. സ്വർണക്കട്ടി ലഭിച്ച വാർത്ത പരന്നതോടെ ആയിരക്കണക്കിന് ആളുകളാണ് ഈ പ്രദേശത്തെത്തിയത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് യുവാവിനെ സ്വർണം ലഭിച്ചത്. വാർത്ത വൈറലായതോടെ കെനിയയിൽ നിന്നും ഉഗാണ്ടയിൽ നിന്നും ഇവിടേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. മുൻപ് ചെറിയ അളവിൽ സ്വർണം ലഭിക്കാറുണ്ടെങ്കിലും സ്വർണക്കട്ടി തന്നെ ലഭിച്ചതാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്.
33കാരനായ മാനസ്സെ ലോമച്ചാർ എന്ന യുവാവാണ് തന്റെ ആടിനെ അന്വേഷിച്ചിറങ്ങിയപ്പോൾ അവിചാരിതമായി സ്വർണം കണ്ടെത്തിയത്. നദീതീരത്ത് സ്വർണം അരിച്ചെടുക്കുന്ന ഒരു സംഘം സ്ത്രീകളെ കണ്ട ഇയാൾ അവരോടൊപ്പം ചേരുകയായിരുന്നു. തനിക്ക് ലഭിച്ച മൂന്ന് ഗ്രാം സ്വർണം 36,000 കെനിയൻ ഷില്ലിംഗിന് വിറ്റതായി അദ്ദേഹം പറഞ്ഞത് ഗ്രാമത്തിലാകെ കാട്ടുതീപോലെ പടർന്നു. കാടായിരുന്ന പ്രദേശം നിറയെ ഇപ്പോൾ വലിയ കുഴികളും മൺകൂനകളും താൽക്കാലിക ഖനന ക്യാമ്പുകളുമാണ്.
പതിനായിരത്തോളം ആളുകൾ ഇവിടെ എത്തിയിരുന്നതായി ഭരണകൂടം അറിയിച്ചു. ഗ്രാമത്തിലേക്ക് ആളുകൾ ഇരച്ചെത്തിയതോടെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമായി. കുടിവെള്ളമില്ലായ്മയും ശുചിത്വക്കുറവും വലിയ വെല്ലുവിളിയാണെന്ന് ആളുകൾ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ സ്വർണ നിക്ഷേപത്തിന്റെ യഥാർത്ഥ അളവും അത് വ്യാവസായികമായി ലാഭകരമാണോ എന്നകാര്യവും ഇതുവരെ വ്യക്തമായിട്ടില്ല.
A 33-year-old goat herder in Kenya reportedly discovered gold while searching for his goat. The news attracted thousands of people from Kenya and Uganda to the remote village, triggering a rush to the area.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |