ന്യൂഡൽഹി: ഹൈദരാബാദ് നാഷണൽ അക്കാഡമി ഒഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (എൻഎഎൽഎസ്എആർ) 2026 വർഷത്തെ ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾമെന്റ് നൽകില്ലെന്ന തീരുമാനത്തിൽ ബാർ കൗൺസിൽ ഒഫ് ഇന്ത്യ മാപ്പുപറയണമെന്ന് വിദ്യാർത്ഥികൾ. എൻറോൾമെന്റ് വിലക്കിയതിൽ നിരുപാധികം മാപ്പുപറയണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. നിർദ്ദേശമിറക്കി 40 മിനിട്ടിനകം തീരുമാനം പിൻവലിച്ചിരുന്നു. എങ്കിലും മാപ്പുപറയണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.
എൻഎഎൽഎസ്എആറിലെ നിയമവിദ്യാർത്ഥികൾക്കൊപ്പമാണ് താനെന്നും അവർ എൻറോൾ ചെയ്യുന്നത് തടയരുതെന്നും കഴിഞ്ഞദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞിരുന്നു. എൻറോൾമെന്റ് വിലക്കി സ്റ്റേറ്റ് ബാർ കൗൺസിലുകൾക്ക് കത്തയച്ച നടപടി അനാവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ബാർ കൗൺസിൽ ഒഫ് ഇന്ത്യക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാനുള്ള സർവകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളെത്തിയതോടെയാണ് എൻറോൾമെന്റ് നൽകില്ലെന്ന നടപടിയെടുത്തത്. നിയമ മേഖലയിലെ 'പാറ്റകൾ" ഡൽഹിയിലെ ബാർ കൗൺസിൽ ഓഫീസിന് മുന്നിൽ സംഘടിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി മുന്നറിയിപ്പ് നൽകിയതിനുപിന്നാലെ നിർദ്ദേശം പിൻവലിക്കുകയായിരുന്നു.
"വിദ്യാർത്ഥികൾക്കെതിരെ ഒരു തരത്തിലുമുള്ള ശിക്ഷാനടപടികളും അരുത്. ബാർ കൗൺസിൽ ഒഫ് ഇന്ത്യയ്‌ക്ക് ഇതിൽ ഇടപെടേണ്ട ഒരു കാര്യവുമില്ല. ഞാനും വിദ്യാർത്ഥികളും തമ്മിലുള്ള കാര്യമാണ്. വിദ്യാർത്ഥിയായിരിക്കെ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പ്രതിഷേധിക്കാൻ അവകാശമുണ്ട്. സമാധാനപരമായി സമരം നടത്തിയാൽ ആർക്കാണ് തടയാനാകുക"- ചീഫ് ജസ്റ്റിസ് ഇന്നലെ പ്രതികരിച്ചു. എൻറോൾ ചെയ്‌ത ശേഷം സുപ്രീംകോടതിയിൽ പ്രാക്‌ടീസ് ചെയ്യൂവെന്ന് നിയമ വിദ്യാർത്ഥികളോടും അദ്ദേഹം പറഞ്ഞു.
NALSAR students are demanding an unconditional apology from the Bar Council of India (BCI) following a brief ban on their 2026 graduates from advocate enrollment. Although the BCI swiftly withdrew the order, students maintain their demand. Supreme Court Chief Justice Surya Kant supported the students, terming BCI's action unnecessary and directing a notice to the council.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |