SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.53 AM IST

കൈകോർത്ത് ഇന്ത്യ - റഷ്യ; സേനാ താവളങ്ങൾ പരസ്പരം തുറന്നുകൊടുക്കും

modi


പാക്- യു.എസ് സൗഹൃദം മുന്നിൽ കണ്ടുള്ള നീക്കം

വിന്യസിക്കുന്നത് 5 യുദ്ധക്കപ്പലുകൾ,
3,000 സൈനികർ, 10 യുദ്ധവിമാനങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ മറവിൽ ട്രംപ് ഭരണക്കൂടം പാകിസ്ഥാനോട് കൂടുതൽ ചായ്‌വ് പ്രകടിപ്പിക്കുന്നതിനിടെ, റഷ്യയിലെ കര-നാവിക-വ്യോമ സേനാ താവളങ്ങൾ ഇന്ത്യയ്‌ക്കും, അതുപോലെ തിരിച്ചും ഉപയോഗിക്കാൻ കഴിയുന്ന റെലോസ് കരാർ പ്രാബല്യത്തിൽ. അഞ്ചു യുദ്ധക്കപ്പലുകൾ, 3,000 സൈനികർ, 10 യുദ്ധവിമാനങ്ങൾ എന്നിവ പരസ്‌പരം വിന്യസിക്കാൻ കഴിയും.

യുദ്ധസാഹചര്യങ്ങളിലും സമാധാനകാലത്തും സഹകരണം ഉറപ്പുവരുത്തുന്ന റെസിപ്രോക്കൽ എക്സ്ചേഞ്ച് ഒഫ് ലോജിസ്റ്റിക്‌സ് എഗ്രിമെന്റ് (റെലോസ്) 2025 ഫെബ്രുവരി 18ന് മോസ്‌കോയിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. കരാർ ഈ ജനുവരി 12ന് പ്രാബല്യത്തിൽ വന്നുമെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നു. മിലിട്ടറി,​ ലോജിസ്റ്റിക്‌സ് മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനാണ് കരാർ ലക്ഷ്യമിടുന്നത്. യു.എസുമായി ഇന്ത്യയ്‌ക്ക് കരാറുണ്ടായിരുന്നെങ്കിലും ഇന്ധനം നിറയ്‌ക്കൽ, ലോജിസ്റ്റിക്‌സ് സപ്പോ‌ർട്ട് തുടങ്ങിയവ മാത്രമാണുണ്ടായിരുന്നത്. ഇന്ത്യൻ സേനാവിഭാഗങ്ങളെ റഷ്യൻ സേനാ താവളങ്ങളിൽ വിന്യസിക്കാൻ കഴിയുമെന്നതാണ് റെലോസ് കരാറിനെ വ്യത്യസ്‌തമാക്കുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ അടക്കം യു.എസ് കടുത്ത എതിർപ്പുയർത്തുമ്പോഴും റഷ്യയുമായുള്ള സൗഹൃദം കൈവിടില്ലെന്ന ശക്തമായ സന്ദേശം കൂടിയാണ് ഇന്ത്യ നൽകുന്നത്.

ആർട്ടിക് മേഖലയിലും

ഇന്ത്യയ്ക്ക് പ്രവേശനം

1.ആഗോള മാരിടൈം ഹോട്ട്സ്‌പോട്ടായി മാറുന്ന റഷ്യയുടെ ആർട്ടിക് മേഖലയിലേക്ക് ഇന്ത്യയ്‌ക്ക് പ്രവേശനം ലഭിക്കും

2.റഷ്യയിലെ വലിയ തുറമുഖങ്ങളായ മുർമൻസ്‌ക്, സെവറോമാർസ്‌ക് എന്നിവിടങ്ങളിൽ അടക്കം നങ്കൂരമിടാം

3.റഷ്യയിലെ യമാൽ പെനിൻസുലയിൽ നിന്നുള്ള എൽ.പി.ജി ഇറക്കുമതിക്ക് അവിടുത്തെ തുറമുഖങ്ങളിൽ നങ്കൂരമിടാൻ സാധിക്കും

4.റഷ്യൻ തുറമുഖങ്ങളിൽ ഇന്ത്യൻ കപ്പലുകൾക്ക് ഇന്ധനം നിറയ്‌ക്കാനും അറ്റകുറ്റപ്പണികൾ നടത്താനും സാധിക്കും

5.ഇന്ത്യൻ തുറമുഖങ്ങൾ റഷ്യൻ കപ്പലുകൾക്കും ലഭ്യമാകും

6.അഞ്ച് വർഷമാണ് കരാർ കാലാവധി. ഇരുരാജ്യങ്ങൾക്കും എതിർപ്പില്ലെങ്കിൽ കരാർ പുതുക്കും.

സംയുക്ത സൈനികാഭ്യാസങ്ങൾ

1.സംയുക്ത സൈനികാഭ്യാസങ്ങൾക്ക് കരാർ വലിയ ഊർജ്ജമാകും

2.സൈനികരുടെ പരിശീലനം, പ്രകൃതിദുരന്തം-യുദ്ധക്കെടുതി തുടങ്ങിയ സമയങ്ങളിലെ മാനുഷിക ദൗത്യങ്ങൾക്കും വ്യവസ്ഥ

3.യുദ്ധക്കപ്പലുകൾക്ക് തുറമുഖങ്ങളിലെത്താം

4.ഇന്ധനം നിറയ്‌ക്കൽ, റിപ്പയർ സ‌‌ർവീസസ്, വെള്ളം, ഭക്ഷണം, സാങ്കേതിക തടസം തുടങ്ങിയവ ലഭിക്കും

5.യുദ്ധവിമാനങ്ങൾക്ക് എയർ ട്രാഫിക് കൺട്രോൾ,​ എയ്‌റോനോട്ടിക്കൽ ഡേറ്റ,​ നാവിഗേഷൻ സംവിധാനങ്ങളുടെ പങ്കിടൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INDIA- RUSIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360