
ബംഗളൂരു: പാകിസ്ഥാൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ട പാക് താലിബാൻ ബന്ധമുള്ള പശ്ചിമബംഗാൾ സ്വദേശിയെ ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ആസഫുൾ മാലിക് ബിൻ ആബിദ് മാലിക് (25) ആണ് പിടിയിലായത്. ബംഗളൂരുവിലെ ജിഗണിയിലെബോമ്മസന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 11നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാകിസ്ഥാനിലെ മസ്ജിദുകൾക്കും ജനങ്ങൾക്കും നേരെ പാക് സൈന്യം നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇയാൾ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെഹ്ര്‌രീകെ താലിബാൻ പാകിസ്ഥാൻ അംഗമായ ഇമ്രാൻ അഹിന്ദാറുമായി ബന്ധം സ്ഥാപിച്ചത്. പാക് സൈന്യത്തിന് തിരിച്ചടി നൽകാൻ ഇദ്ദേഹം ഇമ്രാന്റെ സഹായം തേടി. ഇതിനായി അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ പാസ്‌പോർട്ട് സംഘടിപ്പിക്കുകയും വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നെങ്കിലും യാത്ര ചെയ്യാനായില്ല.
ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പാക് സൈന്യത്തിനെതിരായ ആക്രമണ പദ്ധതികളെക്കുറിച്ചുള്ള സന്ദേശങ്ങളും ശബ്ദരേഖകളും പൊലീസ് കണ്ടെടുത്തു. ഇയാളുടെ കൂടുതൽ ഭീകരബന്ധങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |