
ന്യൂഡൽഹി: തൂക്കിക്കൊല്ലൽ ശിക്ഷ ഭരണഘടനാപരമെന്ന് നിലപാടെടുത്ത സുപ്രീം കോടതി, വേദന കുറഞ്ഞ വധശിക്ഷാ രീതി ഏർപ്പെടുത്തണമെന്ന പൊതുതാത്പര്യ ഹർജി തള്ളി. വിഷയത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യവും അനുവദിച്ചില്ല. വേദനയും കഷ്‌ടപ്പാടും കുറയ്‌ക്കുന്ന ബദൽ രീതികളുണ്ടോയെന്ന് കേന്ദ്ര സർക്കാരിന് പരിശോധിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുറ്റവാളിയുടെ അന്തസ് ഉറപ്പാക്കാൻ കഴിയുമോ, ബദൽ രീതികൾ ഫലപ്രദമാണോ തുടങ്ങിയവ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കാൻ തടസമില്ല. ശാസ്ത്രീയ, മെഡിക്കൽ വളർച്ചയ്‌ക്കനുസരിച്ച് പുതിയ രീതികൾ ഉരുത്തിരിഞ്ഞു വന്നാൽ ഭാവിയിൽ വിഷയം പരിഗണിക്കാൻ ഭരണഘടനാ ബെഞ്ചിനും കഴിയും.
ഇന്ത്യയിലെ തൂക്കിക്കൊല്ലൽ ശിക്ഷാ രീതി ക്രൂരവും മനുഷ്യത്വ രഹിതവുമാണെന്ന് ഹർജിക്കാരനായ അഡ്വ. ഋഷി മൽഹോത്ര വാദിച്ചു. വെടി വച്ചോ, വിഷം കുത്തിവച്ചോ, വൈദ്യുതിക്കസേരയിലിരുത്തിയോ വധ ശിക്ഷ നടപ്പാക്കണം. തൂക്കുകയർ ഒട്ടേറെ രാജ്യങ്ങൾ തളളിക്കളഞ്ഞതാണെന്നും ലാ കമ്മിഷൻ റിപ്പോർട്ടുകളടക്കം ചൂണ്ടിക്കാട്ടി ഹർജിക്കാരൻ വാദിച്ചു. വേദന രഹിത മരണം ഉറപ്പാക്കുന്ന രീതി കണ്ടെത്താനുള്ള വിദഗ്ദ്ധ സമിതി പരിഗണനയിലാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |