
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉയർത്തി സംയുക്ത കിസാൻ മോർച്ചയുടെ (എസ്.കെ.എം) നേതൃത്വത്തിൽ കർഷകർ ചണ്ഡീഗഡിൽ വൻ പ്രക്ഷോഭം നടത്തും. നാളെ മുതൽ ഏഴുവരെ ചണ്ഡീഗഡ്-മൊഹാലി അതിർത്തിയിൽ ആയിരക്കണക്കിന് കർഷകരെ അണിനിരത്തി ധർണ നടത്തുമെന്ന് എസ്.കെ.എം പ്രഖ്യാപിച്ചു. ഭക്രാ-ബിയാസ് ഡാം മാനേജ്‌മെന്റ് ബോർഡിലെ പഞ്ചാബിന്റെ അവകാശം പുനഃസ്ഥാപിക്കുക, സംസ്ഥാനത്തിന്റെ നദീജല അവകാശങ്ങൾ സംരക്ഷിക്കുക, ഡാം സേഫ്റ്റി ആക്ട് പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കർഷകർ ട്രാക്ടറുകളിലും ട്രെയിനുകളിലും മൊഹാലി അതിർത്തിയിലേക്ക് നീങ്ങിത്തുടങ്ങി. ഒരാഴ്ച നീളുന്ന സമരം ചണ്ഡിഗഡ്-മൊഹാലി മേഖലയിലെ ഗതാഗതത്തെ ബാധിക്കും. ഗതാഗത നിയന്ത്രണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കടം എഴുതിത്തള്ളണം
( മറ്റ് പ്രധാന ആവശ്യങ്ങൾ)
സ്വാമിനാഥൻ കമ്മിഷൻ ശുപാർശ പ്രകാരം എല്ലാ വിളകൾക്കും കുറഞ്ഞ താങ്ങുവില (എം.എസ്.പി) ഉറപ്പാക്കുക
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടങ്ങൾ എഴുതിത്തള്ളുക
കരിമ്പിൻ വില ക്വിന്റലിന് 500 രൂപയാക്കുക
സാമൂഹികസുരക്ഷാ പെൻഷൻ പ്രതിമാസം 10,000 രൂപയാക്കുക
അമേരിക്കയുമായുള്ള സ്വതന്ത്രവ്യാപാര കരാറുകളിൽനിന്ന് പിന്മാറുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |