SignIn
Kerala Kaumudi Online
Monday, 31 August 2026 12.43 PM IST

‘നാഷണൽ ക്രഷ്’ ഇനി യൂണിഫോമിലില്ല; രാഷ്ട്രപതിയുടെ വിശ്വസ്തൻ മേജർ ഋഷഭ് സാംബ്യാൽ സൈന്യം വിട്ടു

rishabh-sambyal-
രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം മേജർ ഋഷഭ് സിംഗ് സാംബ്യാൽ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) ആയി സേവനമനുഷ്ഠിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ മേജർ ഋഷഭ് സിംഗ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് സ്വമേധയാ വിരമിച്ചു. ഏകദേശം 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്.

രാഷ്ട്രപതിക്കൊപ്പം ഔദ്യോഗിക പരിപാടികളിലും വിദേശ സന്ദർശനങ്ങളിലുമടക്കം സ്ഥിരമായി പ്രത്യക്ഷപ്പെട്ടതോടെയാണ് മേജർ സാംബ്യാൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ സൈനിക അച്ചടക്കത്തിനും ആത്മവിശ്വാസമുള്ള പെരുമാറ്റത്തിനും ആരാധകർ നിരവധിയാണ്. സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായതിന് പിന്നാലെ നിരവധി ഫാൻ പേജുകളും അദ്ദേഹത്തിന്റെ പേരിൽ രൂപപ്പെട്ടു. തുടർന്നാണ് ‘നാഷണൽ ക്രഷ്’ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്.

ജമ്മുവിലെ സൈനിക പാരമ്പര്യമുള്ള കുടുംബത്തിലാണ് മേജർ ഋഷഭ് സിംഗിന്റെ ജനനം. നാഷണൽ ഡിഫൻസ് അക്കാദമിയിലും ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും പരിശീലനം നേടിയ ശേഷമാണ് അദ്ദേഹം സൈന്യത്തിൽ പ്രവേശിച്ചത്. 2021ലെ റിപ്പബ്ലിക് ഡേ പരേഡിൽ ജാട്ട് റെജിമെന്റിന്റെ സംഘത്തെ നയിച്ചപ്പോഴും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

2024–25 കാലയളവിലാണ് ഋഷഭ് സാംബ്യാൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസി ആയി നിയമിതനായത്. രാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികളിൽ എപ്പോഴും ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മഴയത്ത് രാഷ്ട്രപതിക്ക് കുട പിടിച്ചുനിന്നതും വൈകാരികമായ ചില സന്ദർഭങ്ങളിൽ സഹായിച്ചതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഏറെ ശ്രദ്ധനേടി.

ഇതോടെയാണ് അദ്ദേഹം ഒരു സൈനിക ഉദ്യോഗസ്ഥൻ എന്നതിലുപരി പൊതുജനങ്ങൾക്ക് സുപരിചിതമായ മുഖമായി മാറിയത്. രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തെ സ്വന്തം മകനെപ്പോലെയാണ് കാണുന്നതെന്നും, ഋഷഭ് സാംബ്യാൽ മുർമുവിനെ സ്വന്തം അമ്മയെപ്പോലെയാണ് പരിചരിക്കുന്നതെന്നും പറയുന്ന നിരവധി കമന്റുകളാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നത്.

-rishabh-sambyal-
രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം മേജർ ഋഷഭ് സിംഗ്സാംബ്യാൽ

ഋഷഭ് സിംഗ് എന്തുകൊണ്ട് സൈന്യം വിട്ടു?

സൈന്യത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൈനിക യൂണിഫോം ധരിക്കുക എന്നത് തന്റെ ബാല്യകാല സ്വപ്നമായിരുന്നെന്നും നേരത്തെ തന്നെ അത് അഴിച്ചുവയ്ക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ ചില സാഹചര്യങ്ങൾ നിർണായകമായ തീരുമാനങ്ങളെടുക്കാൻ നമ്മെ നിർബന്ധിതരാക്കുമെന്നും കുടുംബത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സൈനിക ജീവിതത്തിൽ കൈവരിച്ച നേട്ടങ്ങളിൽ തനിക്ക് സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിരമിച്ച ശേഷം തന്റെ ജീവിതത്തിലെ അടുത്ത അദ്ധ്യായം ഉടൻ പ്രഖ്യാപിക്കുമെന്ന് ഋഷഭ് സാംബ്യാൽ സൂചന നൽകി. ഉടൻ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലും മറ്റൊരു രീതിയിൽ രാജ്യസേവനം തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

സൈനിക സേവനം അവസാനിപ്പിച്ച ശേഷം ഓഗസ്റ്റ് 21ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിനെ അദ്ദേഹം സന്ദർശിച്ചിരുന്നു. രാഷ്ട്രപതിയോടൊപ്പമുള്ള ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.

English Summary

Major Rishabh Singh Sambyal, who gained popularity as President Droupadi Murmu’s ADC, has voluntarily retired from the Indian Army after nearly 12 years of service. Dubbed the “National Crush” on social media, he cited personal and family reasons for his decision. Sambyal recently met President Murmu at Rashtrapati Bhavan and said he plans to continue serving the nation in another capacity.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAJOR RISHABH SAMBYAL, RISHABH SINGH SAMBYAL, NATIONAL CRUSH MAJOR, DROUPADI MURMU ADC, INDIAN ARMY RETIREMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360