ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പരിപാടിയിൽ മതപരമായ ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. ഖാർഗെ പങ്കെടുത്ത വേദിയിൽ പിന്നീട് ശുദ്ധീകരണം നടത്തിയെന്ന വിഷയം കോൺഗ്രസ് ദേശീയതലത്തിൽ വലിയ രീതിയിൽ വിവാദമാക്കിയിരുന്നു.
ശുദ്ധീകരണ പ്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസെടുക്കാൻ നിർദേശിക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നത്. ഹൽദ്വാനിയിലെ വാൽമീകി സമുദായ അംഗവും ശുദ്ധീകരണ പ്രക്രിയയിൽ പങ്കാളിയുമായിരുന്ന അമിത് കുമാർ നൽകിയ പരാതിയിലാണ് നടപടി.ഹൽദ്വാനി കോട്വാലി പൊലീസാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
മതപരമായ ചടങ്ങിന് രാഹുൽ ഗാന്ധി ജാതീയമായ വ്യാഖ്യാനം നൽകിയെന്നും തന്റെ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകളും അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. വിവിധ വിഭാഗങ്ങൾക്കിടയിൽ വൈരം വളർത്തുന്നതും മതവികാരങ്ങളെ മനഃപൂർവം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുയോഗം നടന്നിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 11ന് ചിലർ വേദിയിൽ ‘ശുദ്ധീകരണ യജ്ഞം’ നടത്തിയതാണ് വിവാദമായത്. ഖാർഗെ ദളിത് വിഭാഗത്തിൽപ്പെട്ട നേതാവായതിനാലാണ് വേദി ‘ശുദ്ധീകരിച്ചത്’ എന്നാണ് കോൺഗ്രസ് ആരോപിച്ചത്. സംഭവം ബിജെപിയുടെയും ആർഎസ്എസിന്റെയും ദളിത് വിരുദ്ധ മനോഭാവമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ കോൺഗ്രസിന്റെ ആരോപണം ബിജെപി തള്ളി.
ഖർഗെ പങ്കെടുത്ത പരിപാടിക്ക് ശേഷം വേദിയിൽ മാലിന്യം കിടന്നിരുന്നതിനാലാണ് ശുചീകരണപ്രവർത്തനം നടത്തിയതെന്നാണ് ബിജെപിയുടെ വാദം. ഇതിന് ജാതിയുമായി യാതൊരു ബന്ധവുമില്ലെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
Congress leader Rahul Gandhi has been booked by Haldwani police over alleged caste-based remarks regarding a purification ritual held at a venue after Mallikarjun Kharge’s event. A Valmiki community member, Amit Kumar, filed the complaint. Congress alleged the ritual reflected anti-Dalit sentiment, while the BJP denied it, saying the venue was cleaned because garbage was left behind.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |