കൊച്ചി: സാമ്പത്തിക പ്രതിസന്ധിയും കുടിശിക ബാദ്ധ്യതകളും രൂക്ഷമായതോടെ സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങളിൽ കടുത്ത വെല്ലുവിളി. വിമാനത്താവളങ്ങൾക്ക് നൽകാനുള്ള കുടിശിക നൽകാനാകാതെ വലയുകയാണ് കമ്പനി. ജീവനക്കാർക്ക് കൃത്യമായി ശമ്പളവും നൽകുന്നില്ല.
കഴിഞ്ഞദിവസം, കുടിശിക തീർപ്പാകാത്തതിനാൽ സ്‌പൈസ് ജെറ്റിന്റെ വിമാനമിറങ്ങുന്നത് ദുബായ് വിമാനത്താവളം തടഞ്ഞിരുന്നു. ഒടുവിൽ പണമടച്ച ശേഷമാണ് വിമാനം ഇറങ്ങാൻ അനുവദിച്ചത്. പ്രതിസന്ധിയെതുടർന്ന് കൊച്ചി-ഫുജൈറ വിമാന സർവീസ് റദ്ദാക്കുകയും ചെയ്‌തു. ഇന്ന് രാത്രി ഒന്നരയ്‌ക്ക് പുറപ്പെടേണ്ട കൊച്ചി-ഫുജൈറ വിമാനം നാളെ പുലർച്ചെ ഒന്നരയ്‌ക്ക് മാത്രമെ പുറപ്പെടുവെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസവും സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങളിൽ പോകേണ്ട യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരുന്നു. രാത്രി 11.30ന് ഫുജൈറയിലേക്ക് പോകേണ്ട യാത്രക്കാരും ഒരു മണിക്ക് ദുബായിലേക്ക് പോകേണ്ട യാത്രക്കാരുമാണ് കുടുങ്ങിയത്. തുടർച്ചയായി സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങൾ വൈകുന്നത് യാത്രക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്.
നിരന്തരം പരാതികൾ ഉയർന്നിട്ടും സിയാലും ടെർമിനൽ മാനേജറും ഇതുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് വിവരം. സ്‌പൈസ് ജറ്റിലെ ജീവനക്കാരും വിഷയത്തിൽ പ്രതികരിക്കുന്നില്ല. നാല് മാസമായി തങ്ങൾ ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നതെന്ന് പറയുന്ന ജീവനക്കാർ മറ്റ് മാർഗങ്ങൾ നോക്കാനാണ് യാത്രക്കാരോട് നിർദേശിക്കുന്നത്.
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാകട്ടെ, സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനം പരിമിതമാണ്. കമ്പനിക്ക് പ്രത്യേകം ഓഫീസ് പോലും നിലവിലില്ലാത്ത വിമാനത്താവളത്തിൽ ആകെ 14 ജീവനക്കാരാണ് കമ്പനിക്കായി പ്രവർത്തിക്കുന്നത്. വിമാനത്താവളങ്ങൾക്ക് മാത്രമല്ല, ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകളിലും കമ്പനിക്ക് ലക്ഷങ്ങളുടെ കുടിശികയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
SpiceJet is facing a severe financial crisis, with mounting airport dues, delayed employee salaries, flight cancellations and repeated delays causing major inconvenience to passengers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |