
മുംബയ്: മുംബയ് ട്വന്റി20 ലീഗ് മത്സരത്തിൽ മികച്ച പ്രകടനവുമായി അർജുൻ ടെൻഡുൽക്കർ. ടൂർണമെന്റിൽ എആർസിഎസ് അന്ധേരിക്ക് വേണ്ടി കളിക്കുന്ന അർജുൻ ബാന്ദ്ര ബ്ലാസ്റ്റേഴ്സിനെതിരെയാണ് ഓൾറൗണ്ട് മികവ് കാഴ്ചവച്ചത്. 36 പന്തുകളിൽ നിന്ന് 66 റൺസുമായി പുറത്താവാതെ നിന്ന താരം നാല് ഫോറുകളും അഞ്ച് സിക്സറുകളുമുൾപ്പെടെ തകർപ്പൻ ബാറ്റിംഗാണ് പുറത്തെടുത്തത്. 25 പന്തുകളിൽ നിന്നാണ് അദ്ദേഹം ഹാഫ് സെഞ്ച്വറി സ്വന്തമാക്കിയത്. കൂടാതെ ബൗളിംഗിൽ മൂന്ന് വിക്കറ്റും നേടി. മൂന്ന് ഓവർ എറിഞ്ഞ അർജുൻ ഒരു മെയ്ഡൻ ഓവറടക്കം 11 റൺസ് മാത്രം വിട്ടുനൽകി ബൗളിംഗിലും തിളങ്ങി. കളിയിലെ താരവും അർജുൻ തന്നെയാണ്.
ഐപിഎല്ലിൽ ഈ സീസണിൽ ലക്നൗ സൂപ്പർ ജയിന്റ്സാണ് അർജുനെ ലേലത്തിൽ സ്വന്തമാക്കിയത്, എന്നാൽ വേണ്ടത്ര അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ എന്ന മേൽവിലാസം കൊണ്ട് മാത്രമാണ് അർജുന് അവസരങ്ങൾ ലഭിച്ചിക്കുന്നതെന്ന കളിയാക്കലുകൾ സമൂഹമാദ്ധ്യമങ്ങളിൽ പതിവായിരുന്നു. ഐപിഎൽ ഈ സീസണിൽ പഞ്ചാബ് കിംഗ്സിനെതിരെയുള്ള ഒരു മത്സരത്തിൽ മാത്രമാണ് അർജുൻ കളിച്ചിരുന്നത്. ആ മത്സരത്തിൽ ഒരുവിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. മുംബയ് ഇന്ത്യൻസിനൊപ്പമായിരുന്ന അർജുൻ ഈ സീസണിലാണ് ലക്നൗവിലേക്ക് ചേക്കേറിയത്. ഒരു മത്സരം മാറ്റി നിർത്തിയാൽ ബാക്കി മത്സരങ്ങളിൽ അദ്ദേഹം കാണി മാത്രമായിരുന്നു.
ലീഗ് മത്സരത്തിൽ അന്ധേരി ബാന്ദ്രയക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ബാന്ദ്രയ്ക്കെതിരെ 149 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അന്ധേരി 13.5 ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |