
എഡ്ജ്ബാസ്റ്റണ്‍: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തില്‍ 64 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ മറുപടി 17 ഓവറില്‍ 106 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംഗിലും ബൗളിംഗിലും പാകിസ്ഥാനെ നിഷ്പ്രഭരാക്കിയുള്ള പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. നാലോവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മ്മയുടെ പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് വനിതകളില്‍ ഓപ്പണര്‍ മുനീബ അലി 41(35) മാത്രമാണ് മുന്‍നിരയില്‍ തിളങ്ങിയത്. ഗുള്‍ ഫിറോസ 12(9), അയേഷ സഫര്‍ 12(8), സൈറ ജബീന്‍ 2(3), നതാലിയ പര്‍വായിസ് 7(13) എന്നിവര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ഫാത്തിമ സന റണ്ണൊന്നും നേടാതെ പുറത്തായി. രമീന്‍ ഷമീം 4(6) റണ്‍സ് മാത്രം നേടി ഏഴാമതായി പുറത്തായി. ആലിയ റിയാസ് 18(17), താസ്മിയ റുബാബ് 0(2), നഷാര സന്ധു 4(5) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ദീപ്തി ശര്‍മ്മയ്ക്ക് പുറമെ ശ്രചരണി മൂന്ന് വിക്കറ്റുകളും ഷഫാലി വര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാന 68(44) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഷഫാലി വര്‍മ്മ 6(5), മൂന്നാമതെത്തിയ ജമീമ റോഡ്രിഗ്‌സ് 1(7) എന്നിവരെ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ സ്മൃതിക്ക് ഒപ്പം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36(35) ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോറിംഗ് വേഗത്തിലായി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 പന്തുകളില്‍ 91 റണ്‍സാണ് അടിച്ചെടുത്തത്.
ഭാരതി ഫുള്‍മാലി 1(3) റണ്‍സ് നേടി മടങ്ങി. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 17 പന്തുകളില്‍ നിന്ന് 34 റണ്‍സ് നേടി പുറത്തായപ്പോള്‍ ദീപ്തി ശര്‍മ്മ 12*(9), ശ്രീയങ്ക പട്ടീല്‍ 1*(1) എന്നിവര്‍ പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാല്‍, ക്യാപ്റ്റന്‍ ഫാത്തിമ സന എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ താസ്മിയ റുബാബ്, രമീന്‍ ഷമീം എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |