
ടെൽ അവീവ്: ഇസ്രയേൽ തടവറയ്ക്കുള്ളിലെ പാലസ്തീനികളുടെ നരകതുല്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജയിലുകളിൽ തടവിലാക്കപ്പെട്ടവർ തുടർച്ചയായ ലൈംഗിക പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അന്തർദേശീയ മാദ്ധ്യമമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
ജയിലുകളിൽ തടവുകാർക്ക് പേരുകൾക്ക് പകരം പ്രത്യേക തരം നമ്പറുകളാണ് നൽകിയിരിക്കുന്നത്. ഈ നമ്പർ സ്വയം വിളിച്ചുപറയാൻ വിസമ്മതിക്കുന്നവരെ ജയിൽ അധികൃതർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേൽ തടവിലാക്കിയ പാലസ്തീനികളാണ് ഇത്തരം ക്രൂരതകൾക്ക് ഇരയായത്. ആക്രമണത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് വ്യക്തമാക്കിയിട്ടും ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നെന്ന് ചില മുൻ തടവുകാർ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
"2024 ഏപ്രിലിൽ പന്ത്രണ്ടോളം സൈനികരും അവരുടെ കാവൽനായ്ക്കളും എന്നെയും മറ്റ് ഏഴ് തടവുകാരെയും വളഞ്ഞു. ഞങ്ങളുടെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയ ശേഷം അവർ ഞങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. സൈനികർ അവരുടെ നായ്ക്കളെ ഉപയോഗിച്ചും പീഡിപ്പിച്ചു. ഓഫീസർമാരുടെ കമാൻഡുകൾ നായ്ക്കൾ കൃത്യമായി അനുസരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിച്ചെങ്കിലും അവർ അതുകണ്ട് പരിഹസിച്ച് ചിരിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു."- ഗാസ സ്വദേശിയായ മുൻ തടവുകാരൻ പറഞ്ഞു.
വനിതാ ഉദ്യോഗസ്ഥർ കൃത്രിമ വസ്തുക്കൾ ഉപയോഗിച്ച് ലൈംഗികമായി ആക്രമിച്ചതായി മറ്റൊരു തടവുകാരനും തുറന്നുപറഞ്ഞു. ബൂട്ട്സ് ഉപയോഗിച്ച് കഴുത്തിലും പുറത്തും ചവിട്ടും. ചുറ്റും നിന്ന സൈനികർ ഇത് കണ്ട് കൈയടിക്കുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്യും. നീ ഞങ്ങളുടെ രാജ്യത്തേക്ക് അതിക്രമിച്ചു കയറി, നീയാണ് ഇതെല്ലാം ചെയ്തത് എന്ന് ആരോപിച്ചായിരുന്നു മർദനമെന്നും തടവുകാരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |