ലാഹോർ: ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുവീണ് 14 കുട്ടികൾക്ക് ദാരുണാന്ത്യം. അഞ്ച് കുട്ടികൾക്ക് ഗുരുതര പരിക്ക്. കിഴക്കൻ പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. നാല് വയസിനും പന്ത്രണ്ട് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ ഒരു അദ്ധ്യാപകനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെല്ലാം നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇടുങ്ങിയ ജനവാസ കേന്ദ്രത്തിലാണ് ട്യൂഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്. അപകടത്തിന് തൊട്ടുപിന്നാലെ രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കുട്ടികളെ പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അപാകതയാണോ ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്താൻ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് ലാഹോർ പൊലീസ് അറിയിച്ചു. അപകടത്തിന് കാരണക്കാരായവരെ കണ്ടെത്താൻ ഉടൻ അന്വേഷണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദുരന്തത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് മരിച്ച കുട്ടികളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ മെഡിക്കൽ സഹായങ്ങളും എത്രയും വേഗം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മോശം നിർമ്മാണ രീതിയും സുരക്ഷാക്കുറവും കാരണം പാകിസ്ഥാനിൽ കെട്ടിടങ്ങൾ തകർന്നു വീഴുന്നത് പതിവാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂലായിൽ കറാച്ചിയിലെ ലിയാരിയിലുണ്ടായ അഞ്ച് നില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ 27 പേർ മരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |