
കൊളംബോ: ശ്രീലങ്കയിലെ ഈസ്റ്റർദിന ഭീകരാക്രമണ പരമ്പരയ്ക്ക് നേതൃത്വം നൽകിയത് രാജ്യത്തിന്റെ മുൻ ഇന്റലിജൻസ് തലവനെന്ന് ശ്രീലങ്കൻ പൊതുസുരക്ഷാ മന്ത്രിയായ ആനന്ദ വിജേപാല. ഇന്നലെ പാർലമന്റിൽ വിജേപാല നടത്തിയ പ്രസ്താവനയിലാണിത്.
മുൻ ഇന്റലിജൻസ് മേധാവിയായ മേജർ ജനറൽ സുരേഷ് സാല്ലെയാണ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇത് അന്വേഷണത്തിൽ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് മൂന്ന് ആഴ്ച മുൻപ് സുരേഷ് സാല്ലെ ഇസ്ലാമിക തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭീകരാക്രമണത്തിൽ സുരേഷ് സാല്ലെയുടെ പങ്ക് വെളിപ്പെടുത്തുന്ന ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയാണിത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സുരേഷ് സാല്ലെയെ ഭീകരാക്രമണത്തിന് സഹായം നൽകുകയും പ്രേരിപ്പിക്കുകയും ചെയ്‌തെന്ന കുറ്റംചുമത്തി അറസ്റ്റ് ചെയ്തത്. നിലവിൽ ജയിലിൽ കഴിയുന്ന സുരേഷ് സാല്ലെ നിരാഹാര സമരം ആരംഭിച്ചെന്നും ഇതേത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി അറിയിച്ചു. മന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവന സുരേഷ് സാല്ലെയുടെ അഭിഭാഷകൻ നിഷേധിച്ചു. അതിനിടെ, സുരേഷ് സാല്ലെയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളും ശ്രീലങ്കയിൽ പ്രക്ഷോഭം ശക്തമാക്കി. 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവിധ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണത്തിൽ 279 പേരാണ് കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |