
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചത് സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിലാണ്. ഒരാഴ്ചയ്ക്കിടെ ഡൽഹി ജന്തർ മന്ദറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിലേക്ക് പ്രതിപക്ഷ പാർട്ടികളും അണിനിരന്നത് സർക്കാരിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. സി.ജെ.പി മുന്നോട്ടു വച്ച ആവശ്യങ്ങളിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജി ഒഴികെയുള്ളവയിൽ കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നു, എന്നാൽ പ്രധാൻ രാജി വയ്ക്കാതെ പിൻമാറില്ലെന്ന നിലപാടിലായിരുന്നു സി.ജെ.പി. പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്നും ഇന്ന് തീരുമാനമെടുക്കാമെന്നും കേന്ദ്രമന്ത്രിമാർ ഇന്നലെ നടന്ന ചർച്ചയിൽ പറഞ്ഞിരുന്നു ,
എന്നാൽ ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന തലത്തിലേക്ക് എത്തുമെന്ന് സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ ഇന്നലെ മുന്നറിയിപ്പ് നൽകി. അപ്രാപ്തനായ ഒരു മന്ത്രിയെ സംരക്ഷിക്കുന്നത് സർക്കാരിന് വൻ തിരിച്ചടിയാകുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി, യുവാക്കൾ തെരുവിലിറങ്ങി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഒഴിവാക്കാൻ പ്രധാനെ പുറത്താക്കണമെന്നും സി.ജെ.പി നേതാക്കൾ വാദിച്ചു.
ധർമേന്ദ്ര പ്രധാന്റെ രാജി വളരെ എളുപ്പം സ്വീകരിക്കാവുന്ന നടപടിയാണെന്നാണ് സർക്കാർ പറഞ്ഞിരുന്നതെങ്കിലും രാജി ആവശ്യപ്പെടാൻ പ്രധാനമന്ത്രി തയ്യാറായില്ല. സി.ജെ.പി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണവും അപ്പോൾ തന്നെ അംഗീകരിച്ച കേന്ദ്രമന്ത്രിമാർ വീദ്യാഭ്യാസ മന്ത്രിയുടെ രാജിക്കാര്യം ചർച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ താത്പര്യത്തെക്കാൾ ഒരു മന്ത്രിക്ക് മുൻഗണന നൽകുന്നത് രാഷ്ട്രീയമായി തിരിച്ചടി നൽകുമെന്ന് കണ്ടാണ് ഒടുവിൽ രാജി എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇന്ന് സി.ജെ.പി നേതാക്കളുമായി ചർച്ച നടക്കുന്നതിന് തൊട്ടുമുമ്പ് ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചൊഴിയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |