
കാരക്കാസ്: വെനസ്വേലയിലെ കുപ്രസിദ്ധ മാഫിയ സംഘമായ 'ട്രെൻ ഡെ അരഗ്വ'യുടെ തലവനും മയക്കുമരുന്ന് കടത്തുകാരനുമായ നിനോ ഗ്വരേരോയെ (42) വ്യോമാക്രമണത്തിലൂടെ വധിച്ച് യു.എസ്. വെള്ളിയാഴ്ച കിഴക്കൻ വെനസ്വേലയിലെ ബൊളിവറിലെ ലാസ് ക്ലാരിറ്റാസിലായിരുന്നു സംഭവം.
നിനോ ഒളിവിൽ കഴിഞ്ഞിരുന്ന ട്രെൻ ഡെ അരഗ്വ കേന്ദ്രത്തിൽ യു.എസ് സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. വെനസ്വേലൻ സൈന്യത്തിന്റെ സഹകരണത്തോടെയായിരുന്നു ദൗത്യമെന്ന് യു.എസ് വ്യക്തമാക്കി. ട്രെൻ ഡെ അരഗ്വയെ യു.എസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിനോ യു.എസിൽ ഉൾപ്പെടെ ഭീകരവാദം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ നേരിട്ടിരുന്നു. നിനോയുടെ തലയ്ക്ക് 50 ലക്ഷം ഡോളർ യു.എസ് പ്രഖ്യാപിച്ചിരുന്നു.
2018ൽ വെനസ്വേല കോടതി ഇയാൾക്ക് 17 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, അരഗ്വയിലെ ജയിലിൽ നിന്ന് ക്രിമിനൽ സംഘത്തെ നയിച്ച ഇയാൾ, യു.എസ് അടക്കം വെനസ്വേലയ്ക്ക് പുറത്തേക്കും ട്രെൻ ഡെ അരഗ്വയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ നിർദ്ദേശങ്ങൾ നൽകി. 2023ൽ ജയിൽ ചാടിയ ശേഷം പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |