
തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.കൂടാതെ ആഗസ്റ്റ് 16 മുതൽ 25 വരെ 11 ജില്ലകളിൽ ഫെയറുകളും,126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും.ജനങ്ങൾക്ക് ന്യായവിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളും ഫെയറുകളുടെ ഭാഗമാകും.
ഓണക്കാലത്ത് വിവിധ പദ്ധതികളിലൂടെ 1,29,078.302 ടൺ അരിയും 24,506.291 ടൺ ഗോതമ്പും വിപണിയിൽ എത്തിക്കും.സെപ്തംബറിലെ സബ്സിഡി ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർക്ക് ആഗസ്റ്റിൽ തന്നെ മുൻകൂറായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. നീല റേഷൻ കാർഡുടമകൾക്ക് സാധാരണ വിഹിതത്തിന് പുറമെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും അധികമായി വിതരണം ചെയ്യും. എൻ.പി.എസ്, എൻ.പി.എൻ.എസ് ഉൾപ്പെടെയുള്ള എല്ലാ വിഭാഗം കാർഡുടമകൾക്കും ഗോതമ്പ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
വിപണിയിലെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് ആഗസ്റ്റ് മുതൽ പരിശോധന ശക്തമാക്കും.ഓണക്കിറ്റ് വിതരണം, വിപണി ഇടപെടൽ, നെല്ല് സംഭരണം എന്നിവയ്ക്കായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 448.05 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |