
ആലുവ: മൊബൈൽ ഫോൺ മോഷണക്കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിലായിരുന്ന അസാം സ്വദേശി മധുർജ്യ സോനോവാൾ (28) ജയിൽ ചാടി. ഇന്നലെ വൈകിട്ട് അഞ്ചോടെ ടോയ്ലെറ്റിൽ പോകുന്നതിന് മറ്റ് തടവുകാർക്കൊപ്പം പുറത്തിറക്കിയ ശേഷമാണ് കാണാതായത്. പിൻവശത്തെ മതിൽ ചാടിക്കടക്കുകയായിരുവെന്ന് സംശയിക്കുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എടത്തല വ്യവസായ മേഖലയിലെ മാമ്പിള്ളി പ്ലൈവുഡ് കമ്പനി തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ നിന്ന് ഒമ്പത് മൊബൈൽ ഫോണുകൾ മോഷ്‌ടിച്ച കേസിലാണ് ഇയാൾ കഴിഞ്ഞ 23ന് റിമാൻഡിലായത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ പെരുമ്പാവൂരിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പെരുമ്പാവൂർ പൊലീസ് പിടി കൂടി എടത്തല പൊലീസിന് കൈമാറുകയായിരുന്നു.
57 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ആലുവ സബ് ജയിലിൽ 114 പേരാണ് നിലവിലുള്ളത്. ഇവർക്ക് കാവൽക്കാരായുള്ളത് നാല് ജയിൽ ജീവനക്കാരും. ഇത്തരം സാഹചര്യത്തിലാണ് പ്രതികൾക്ക് ജയിൽ ചാടാൻ സൗകര്യം ലഭിക്കുന്നത്. സബ് ജയിലിലെ 10 സെല്ലുകളിലും അനുവദനീയമായതിന്റെ ഇരട്ടിയിലേറെ തടവുകാരുണ്ട്. ഇന്നലെ ജയിൽ ചാടിയ സോനോവാൾ പത്താം നമ്പർ സെല്ലിലായിരുന്നു. അന്യ സംസ്ഥാനക്കാരും മലയാളികളും ഈ സെല്ലിലുണ്ട്. ജയിലിന്റെ നവീകരണ ജോലികൾ നടക്കുന്നതിനാൽ അന്യ സംസ്ഥാനക്കാരായ മറ്റ് തൊഴിലാളികളുമുണ്ട്. ടോയ്ലെറ്റിൽ പോകാൻ സെല്ലിന് പുറത്തിറങ്ങുന്ന തടവുകാർ നിർമ്മാണ ജോലി ചെയ്യുന്നവർക്കിടിയിൽപ്പെട്ടാൽ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. ഈ സൗകര്യമെല്ലാം ഉപയോഗിച്ചാണ് പ്രതി തടവു ചാടിയതെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |