ആലപ്പുഴ: സുരക്ഷാവീഴ്ചയെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഉദ്ഘാടന ചടങ്ങു കഴിഞ്ഞ് തിരിച്ചുപോകാൻ ഔദ്യോഗികവാഹനം എത്തിയില്ല. മന്ത്രി വഴിയിൽ കണ്ട ഓട്ടോറിക്ഷയിൽ കയറി പോയി . ഓട്ടോറിക്ഷയ്ക്കു മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങളുടെ അകമ്പടി കണ്ട് നാട്ടുകാരും അമ്പരന്നു.
മാസങ്ങൾക്കുമുമ്പ് തൃശൂർ വടക്കുംനാഥ ക്ഷേത്ര പരിസരത്തും ഹരിപ്പാട് മണ്ണാറശാല ക്ഷേത്രത്തിൽ ചടങ്ങിനെത്തിയപ്പോഴും സുരക്ഷ ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ഔദ്യോഗിക വാഹനം വൈകിയിരുന്നു. അന്നും ഓട്ടോറിക്ഷയിൽ കയറി പോയി. അതേ സുരക്ഷാവീഴ്ച ആവർത്തിക്കുകയാണ്.
ഇന്നലെ രാവിലെ 10.30 ന് ആലപ്പുഴയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു ഹോട്ടലിൽ നിന്ന് ഔദ്യോഗിക കാറിലാണ് എത്തിയത്. 11 മണിയോടെ ചടങ്ങ് കഴിഞ്ഞ്
അഞ്ച് മിനിട്ടോളം കാത്തുനിന്നശേഷമാണ് ഓട്ടോ പിടിച്ച് പോയത്. കാർ ഉടനെത്തുമെന്ന് സുരക്ഷാജീവനക്കാർ പറഞ്ഞെങ്കിലും മന്ത്രി ഗൗനിച്ചില്ല.
പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഓട്ടോയിലെത്തിയ കേന്ദ്ര മന്ത്രിയെക്കണ്ട് ആരിഫും കുടുംബവും അന്തം വിട്ടു. ഓട്ടോറിക്ഷാ ഡ്രൈവർക്ക് 1,000 രൂപ പ്രതിഫലമായി മന്ത്രി നൽകി. കഴിഞ്ഞ 26ന് ആരിഫിന്റെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇന്നലെ എത്തിയത്.
അര മണിക്കൂറോളം ആരിഫിനും കുടുംബാംഗങ്ങൾക്കുമൊപ്പം ചെലവഴിച്ച സുരേഷ് ഗോപി അവിടെയെത്തിയ ഔദ്യോഗിക വാഹനത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തി വന്ദേഭാരതിൽ തിരുവനന്തപുരത്തേക്ക് പോയി.
പൊലീസ് പറയുന്നു, വീഴ്ചയില്ല
ഭരണനിർവഹണവുമായി ബന്ധപ്പെട്ട എം.എൽ.എ ഉൾപ്പെടെയുള്ളവർക്കു ലഭിക്കേണ്ട പ്രാഥമി പരിഗണനപോലും കേന്ദ്രമന്ത്രിക്ക് ലഭിച്ചില്ലെങ്കിലും സുരക്ഷാവീഴ്ചയില്ലെന്ന നിലപാടിലാണ് ജില്ലാപൊലീസ്. വസ്ത്രവ്യാപാര സ്ഥാപനമാണ് താമസവും സൗകര്യങ്ങളും ഏർപ്പാട് ചെയ്തിരുന്നത്. മാരാരിയിലെ ഹോട്ടലിൽ നിന്ന് പരിപാടി സ്ഥലത്തേക്കു വരാൻ പൈലറ്റും എസ്കോർട്ടും നൽകിയിരുന്നു. തിക്കും തിരക്കും കാരണം വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ 100 മീറ്റർ അകലെയുള്ള
പാർക്കിംഗ് സ്ഥലത്താണ് കാർ കിടന്നത്. പുറത്തിറങ്ങിയ മന്ത്രി തുണിക്കടയ്ക്കു മുന്നിൽ കാർ കാണാത്തതിനാലാണ് ഓട്ടോ പിടിച്ചതെന്നും ജില്ലാ പൊലീസ് അധികൃതർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |