
തൊടുപുഴ: ഡ്രോയിംഗ് ബ്രഷ് പിടിക്കാൻ കൈപ്പത്തിയോ വിരലുകളോ ഇല്ലെങ്കിലും തന്റെ കലാസൃഷ്ടിക്ക് അത് തടസമല്ലെന്ന് തെളിയിക്കുകയാണ് അടിമാലി സ്വദേശിയായ കെ.ആർ. ബിന്ദു (52). കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൈമുട്ടുകൾ മാത്രം ഉപയോഗിച്ച് വരച്ചത് ഇരുന്നൂറിലധികം ചിത്രങ്ങൾ. അതും ഓൺലൈൻ ക്ലാസിലൂടെ ലഭിച്ച അറിവിലൂടെ.
കുട്ടിക്കാലം മുതൽ പടം വരയ്ക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ജന്മനാ രണ്ട് കൈപ്പത്തികളില്ലാത്തതിനാൽ സാധിച്ചില്ല. ഇപ്പോൾ പെൻസിൽ ഡ്രോയിംഗും അക്രിലിക് പെയിന്റും ബിന്ദുവിന് വശമാണ്. പ്രകൃതിയും പക്ഷിമൃഗാദികളും മനുഷ്യരുമൊക്കെയാണ് പ്രമേയങ്ങൾ. ഇതിനിടെ മൂവാറ്റുപുഴയിലെ സുഹൃത്തിന്റെ ആർട്ട്ഗ്യാലറിയിൽ ബിന്ദുവിന്റെ നാല് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മികച്ച അഭിപ്രായമാണ് ലഭിച്ചത്.
അടിമാലി മച്ചിപ്ലാവിലെ കുറ്റിയാനിക്കൽ വീട്ടിൽ മാതാവ് രുഗ്മിണിക്കൊപ്പമാണ് ബിന്ദുവിന്റെ താമസം. ബിന്ദുവിന്റെ വരയ്ക്ക് പിന്തുണയുമായി സഹോദരങ്ങളായ സിന്ധു,സന്ധ്യ,സനിത,സരിത എന്നിവരുമുണ്ട്. നിലവിൽ ആളുകളെ പോട്രേറ്റ് ചെയ്യുന്ന ചിത്രങ്ങൾ വരയ്ക്കാനുള്ള പരിശ്രമത്തിലാണ് ബിന്ദു.
പഴയ പി.ഡി.സിക്കാരി
ജീവിത പ്രാരാബ്ധങ്ങളോട് തോൽക്കാൻ മനസില്ലാത്ത ബിന്ദു 30 വർഷം മുമ്പ് പി.ഡി.സി നേടി. 1994-96 കാലഘട്ടത്തിൽ ബൈസൺവാലി എസ്.എൻ കോളേജിൽ പ്രൈവറ്റായാണ് കോഴ്സ് പഠിച്ചത്. പിന്നീട് കന്യാസ്ത്രീമഠത്തിലും തൊടുപുഴയിലെ ബോർമയിലും ജോലി ചെയ്തു. നിലവിൽ വീടിനടുത്ത് ഒരു ചെറിയ കടമുറി വാടകയ്ക്കെടുത്ത് ലോട്ടറി വില്പന നടത്തുന്നു. ചിത്രരചന വരുമാനമാക്കാൻ ബിന്ദുവിന് താത്പര്യമില്ല.
സാഹചര്യങ്ങളിൽ മനംമടുത്ത് ഇരിക്കാൻ താത്പര്യമില്ല. പ്രായമായി,ഇനി വരയ്ക്കണോ എന്നൊക്കെ ചിന്തിച്ചപ്പോൾ വെറുതെ ഒരെണ്ണം വരച്ചത് ആത്മവിശ്വാസമായി.
-കെ.ആർ. ബിന്ദു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |