SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.03 AM IST

10 വർഷത്തിനു ശേഷം ഖദറിന് നല്ല കാലം ഖാദി ഭവനിൽ 18ന് നടന്നത് 6 ലക്ഷത്തിന്റെ കച്ചവടം

xcfd

തിരുവനന്തപുരം: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഖദർ തരംഗം. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരത്തിലേറിയ 18ന് ഖാദി കമ്മിഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഖാദി ഗ്രോമോദ്യോഗ് ഭവനിൽ മാത്രം നടന്നത് 6 ലക്ഷം രൂപയുടെ കച്ചവടം. അതിനു മുൻപ് ഒരു ലക്ഷത്തിലെത്തുന്നത് അപൂർവ്വമായിരുന്നു. മറ്റ് ഖാദി വിപണന കേന്ദ്രങ്ങളിലും ഇതായിരുന്നു അവസ്ഥ.

സത്യപ്രതിജ്ഞയ്ക്കു മുമ്പ് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കായി ഭാര്യ അനിത ഖാദി ഗ്രാമോദ്യോഗ് ഭവനിൽ നിന്നും വസ്ത്രം വാങ്ങിയപ്പോൾ മന്ത്രി പി.സി. വിഷ്ണുനാഥും നിയുക്ത സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും നേരിട്ടെത്തി ഖാദി സെലക്ട് ചെയ്തു. മാനന്തവാടി എം.എൽ.എ ഉഷാ വിജയനുമെത്തി ഖാദി സാരി വാങ്ങി. ചാണ്ടി ഉമ്മനുവേണ്ടി അമ്മ മറിയാമ്മാ ഉമ്മൻ ഖാദി ഷർട്ടു വാങ്ങിയിരുന്നു. സ്റ്റിച്ചിംഗ് യൂണിറ്റു കൂടി പ്രവർത്തിക്കുന്നതിനാൽ തുണി തിരഞ്ഞെടുത്ത് നൽകിയാൽ തയ്ച്ചു നൽകും.

കെ. കരുണാകാരൻ സ്ഥിരമായി ഖാദി വാങ്ങിയിരുന്നത് ഖാദി ഗ്രാമോദ്യോഗിൽ നിന്നാണ്. വി.എം.വ സുധീരൻ ഉൾപ്പെടെയുള്ള സീനിയർ നേതാക്കളും ഇപ്പോഴും എത്താറുണ്ട്. അതേസമയം,​കോൺഗ്രസുകാർ മാത്രമല്ല,മുസ്ലിം ലീഗ്,കേരളകോൺഗ്രസ് പ്രവർത്തകരും ഖദർ വീണ്ടും ധരിച്ചു തുടങ്ങി. സി.പി.എം,ബി.ജെ.പി നേതാക്കളും അപൂർവമായെങ്കിലും ഖാദി വസ്ത്രം വാങ്ങാറുണ്ട്.

പുതുതലമുറയ്ക്ക് പ്രിയം

ഷർട്ടിനോട്

പഴയകാലത്തെ പോലെ ഖാദി ജൂബ്ബയോട് പുതിയ തലമുറയിലുള്ളവർക്ക് പ്രിയമില്ല. ഷർട്ടിനോടാണ് താത്പര്യം. ഷർട്ടിന്റെ വില 500 രൂപ മുതൽ. മുണ്ട് 600നു മുകളിലും. സർക്കാർ ജീവനക്കാർക്ക് ഒരു ദിവസം ഖാദി ധരിക്കുന്നത് നിർബന്ധമാക്കണമെന്ന പരിഷ്കാരം കൊണ്ടുവന്നാൽ ഖാദി രംഗത്തെുള്ളവർക്ക് ആശ്വാസമാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

പത്തു വർഷം മുമ്പ് 5 കോടിയുടെ ബിസിനിസ് നടന്നിരുന്നതാണ്. പിന്നീടത് 3.5 കോടിയായി. ഇനി നല്ല കാലം വരുമെന്നാണ് പ്രതീക്ഷ

- എസ്.വിജയകുമാർ,

മാനേജർ,

ഖാദി ഗ്രാമോദ്യോഗ് ഭവൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA