കോന്നി : തുമ്പിക്കൈയിലെ മുറിവിൽ മരുന്ന് പുരട്ടുന്നതിനിടെ ഇടഞ്ഞ പിടിയാനയുടെ തേറ്റകൊണ്ടുള്ള കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. കോന്നി ചേരിമുക്ക് പുളിക്കമണ്ണിൽ മോഹനൻ നായർ (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.45ന് ആനത്താവളത്തിലെ ആനത്തറിയിലാണ് സംഭവം. 44 വയസുള്ള പ്രിയദർശിനിയെന്ന പിടിയാനയാണ് അക്രമണകാരിയായത്. ചങ്ങലയിൽ ബന്ധിച്ചിരുന്ന ആനയ്ക്ക് തീറ്റ നൽകിയ ശേഷം തുമ്പിക്കൈയിലെ മുറിവിൽ മരുന്ന് പുരട്ടുകയായിരുന്നു മോഹനൻ നായർ. തുമ്പിക്കൈകൊണ്ട് ചുഴറ്റി നിലത്തടിച്ചശേഷം ഇരുന്ന
പിടിയാന പാപ്പാന്റെ നെഞ്ചിലേക്ക് തേറ്റ കുത്തിയിറക്കുകയായിരുന്നു. ഓടിയെത്തിയ മറ്റു പാപ്പാന്മാർ മോഹനൻ നായരെ ആനത്തറിയിൽ നിന്ന് പുറത്തെത്തിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേറ്റകൊണ്ടുള്ള കുത്താണ് മരണകാരണം. തീറ്റയെടുക്കുന്നതിനിടെ കമ്പുകൊണ്ട് ആനയ്ക്ക്
മുറിവേൽക്കുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി കോന്നി ആനത്താവളത്തിലെ പാപ്പാനാണ് മോഹനൻ നായർ. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: രമാദേവി. മക്കൾ: രഞ്ജിനി, രശ്മി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |