
തിരുവനന്തപുരം: കാര്യമായി നിയമനം നടത്താതെ വിവിധ വകുപ്പുകളിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്‌തികയുടെ, പാലക്കാട് ഒഴികെ 13 ജില്ലകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചു. പാലക്കാട്ടെ ലിസ്റ്റിന് ഓഗസ്റ്റ് ഒന്നുവരെ കാലാവധിയുണ്ട്. 14 ജില്ലകളിലുമായി ഈ ലിസ്റ്റുകളിൽ നിന്ന് 618 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. മുൻ ലിസ്റ്റുകളിൽ ആയിരത്തിലധികം പേർക്ക് നിയമനം ലഭിച്ചിരുന്നു.
തസ്തിക സൃഷ്ടിക്കാത്തതും താത്കാലിക നിയമനങ്ങൾ നടത്തുന്നതുമാണ് നിയമനങ്ങളിലെ വലിയ കുറവിന് കാരണമായതെന്നാണ് ആക്ഷേപം. 103 തസ്തികകൾ സൃഷ്ടിക്കണമെന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ശുപാർശ ചെയ്‌തിരുന്നെങ്കിലും നടപ്പായില്ല. പഞ്ചായത്തു തലത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്നപേരിൽ നിയമിച്ചവരെ ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റിന്റെ ജോലി ചെയ്യിക്കുകയാണെന്നാണ് ആക്ഷേപം.
ഇതിനാലാണ് തസ്തിക സൃഷ്ടിക്കലും നിയമന ശുപാർശയും കുറഞ്ഞത്. കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ നിയമനം നടന്നത് മലപ്പുറത്താണ്- 86. കുറവ് ഇടുക്കിയിൽ- 23. മറ്റു ജില്ലകളിൽ മിക്കതിലും നിയമന ശുപാർശ 50ൽ താഴെയാണ് നടന്നത്.
പുതിയ പട്ടികയിൽ
നിയമനം തുടങ്ങി
പാലക്കാട് ഒഴികെ മറ്റുജില്ലകളിൽ നിലവിൽ വന്ന പുതിയ ലിസ്റ്റിൽ നിന്ന് നിയമനം തുടങ്ങി. കണ്ണൂരിൽ ഏഴുപേർക്ക് നിയമനം ലഭിച്ചു. 13 ജില്ലകളിലായി 1244 പേരാണ് പുതിയ റാങ്ക് പട്ടികയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |