
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട, ആസൂത്രണ ബോർഡ് നിയമനങ്ങളിലെ രേഖകൾ രണ്ടു ദിവസത്തിനകം നൽകാമെന്ന് പി.എസ്.സി അന്വേഷണ സംഘത്തെ അറിയിച്ചു. ചോദ്യ പേപ്പറുകൾ, ഉത്തരക്കടലാസുകൾ, ഉത്തര സൂചിക, മാർക്കിട്ടതിന്റെയും ടാബുലേഷൻ നടത്തിയതിന്റെയും വിവരങ്ങൾ, അഭിമുഖത്തിന് വിളിച്ചവരുടെ പട്ടിക, നൽകിയ മാർക്ക് എന്നിവയെക്കുറിച്ചുള്ള രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. കമ്മിഷൻ നൽകുന്ന രേഖകളുമായി ഒത്തുനോക്കിയ ശേഷമായിരിക്കും ക്രമക്കേട് സ്ഥിരീകരിച്ച് കേസെടുക്കുക.
ക്രൈംബ്രാഞ്ചുമായി ആശയ വിനിമയത്തിന് അഡി. സെക്രട്ടറി ഹാഷിലിന്റെ നേതൃത്വത്തിൽ പി.എസ്.സി ചെയർമാൻ എം.ആർ ബൈജു പ്രത്യേക സെൽ രൂപീകരിച്ചു. 9 ഉദ്യോഗസ്ഥരാണ് സെല്ലിലുള്ളത്. പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജിനെ ഒഴിവാക്കി. ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന രേഖകൾ വിവിധ സെക്ഷനുകളിൽ നിന്ന് സമാഹരിച്ച് നൽകുകയാണ് സെല്ലിന്റെ ചുമതല. ഇരുപതോളം പരാതികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. കെ.എ.എസ് അടക്കം വിവിധ നിയമനങ്ങളിലെ അഞ്ചു പരാതിക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ഓരോ പരാതിയിലും രേഖകൾക്കായി പ്രത്യേകം കത്ത് നൽകാനാണ് തീരുമാനം. ക്രൈംബ്രാഞ്ച് ഐ.ജി അജിതാബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |