
തിരുവനന്തപുരം: ഡിജിറ്റൽ പഠനസൗകര്യമില്ലാതിരുന്ന കാസർകോട് സ്വദേശിയായ ആദിവാസി വിദ്യാർത്ഥിനിക്ക് മന്ത്രി കെ.എ.തുളസി ഇടപെട്ട് ലാപ്ടോപ്പ് ലഭ്യമാക്കി. കുട്ടിക്ക് വീട്ടിൽ പ്രത്യേക പഠനമുറി നിർമ്മിച്ചു നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. കാസർകോട് ഉദുമ ദേലംപാടി കണ്ണംകോൽ ഉന്നതിയിലെ സിജ കുമാരിക്കാണ് മന്ത്രിയുടെ ഇടപെടൽ ആശ്വാസമായത്.
അച്ഛൻ മരണപ്പെട്ട സിജയുടെ കുടുംബത്തിന്റെ ഏക ആശ്രയം തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ യശോദയാണ്. മലവേട്ടുവ ആദിവാസി വിഭാഗത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തിയായ സിജ കണ്ണൂർ സർവകലാശാലയിൽ നിന്ന് ബി.എ സോഷ്യൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. ഇപ്പോൾ ബി.എഡിന് പഠിക്കുന്ന സിജയ്ക്ക് ലാപ്‌ടോപ്പ് ഇല്ലാത്തത് പഠനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.
ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ മന്ത്രി സിജയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി. ലാപ്‌ടോപ്പ് ലഭ്യമാക്കാനുള്ള ശ്രമം നടത്തി. പ്രവാസിയായ കല്ലമ്പലം സ്വദേശി വാങ്ങി നൽകിയ ലാപ്‌ടോപ്പാണ് മന്ത്രി സമ്മാനിച്ചത്. മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ, പ്രൈവറ്റ് സെക്രട്ടറി എം.എസ്.ഇർഷാദ്, സ്‌പെഷ്യൽ സെക്രട്ടറി മിനിമോൾ വി.ജി തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |