കൊച്ചി: നായ്ക്കൾ ഉറങ്ങാത്ത മുറ്റങ്ങളെ അപ്രസക്തമാക്കി പൂച്ചകൾ രാജകീയമായി ഉറങ്ങുന്ന മുറികളിൽ ന്യൂജെൻ ട്രെൻഡുകൾ ചാടിമറിയുന്നു. എ.സി മുറികളും ഭക്ഷണവുമുള്ള മാർജാര സുന്ദരന്മാരുടെയും സുന്ദരിമാരുടെയും സ്വപ്‌നങ്ങളിൽ പോലുമില്ല എലികൾ. പകരം തരാതരം വിഭവങ്ങൾ. കാലം മാറിയപ്പോൾ പൂച്ചകൾ വീട്ടുകാരായെന്ന് പെറ്റ് ഡോക്ടർമാർ പറയുന്നു. കാവൽനായ്ക്കളെ കടത്തിവെട്ടി പൂച്ചകൾ കൂട്ടുകാരാകുന്ന കാലത്ത് 'പേർഷ്യക്കാർ"ക്കാണ് ഡിമാൻഡ്. പെറ്റ് ആശുപത്രികളിൽ പൂച്ചകളുമായി എത്തുന്നവരുടെ എണ്ണം കൂടി.
വാലാട്ടുന്ന നായ്ക്കളേക്കാൾ കൈവീശി പ്രഹരിക്കുന്ന പൂച്ചകളെ ചേർത്തുനിറുത്തുകയാണ് മലയാളികൾ.
സ്വന്തം മുറിയും ടോയ്‌ലെറ്റുമുള്ള പൂച്ചകളുണ്ട്. ഗൾഫിൽ കുപ്പത്തൊട്ടിക്കരികിൽ കണ്ടെത്തിയ പൂച്ചക്കുഞ്ഞിനെ ഇന്റർനാഷണൽ പാസ്‌പോർട്ടിന്റെ ഉടമയാക്കിയവരുമുണ്ട്.
പേർഷ്യൻ ക്യാറ്റ്, ബംഗാൾ ക്യാറ്റ് എന്നിവയ്ക്ക് ആരാധകർ കൂടുകയാണ്. സമാധാനപ്രിയരായ ഇവർ വലിപ്പത്തിലും സൗന്ദര്യത്തിലും മുന്നിലാണ്.
പേർഷ്യൻ ക്യാറ്റുകളുടെ വില
15,000 മുതൽ 100000 രൂപ വരെ
പാവമല്ല പൂച്ച
എത്ര ഇണക്കി വളർത്തിയാലും പൂച്ചകളുടെ വന്യസ്വഭാവം മാറില്ലെന്ന് ഡോക്ടർമാർ പറയുന്നു. നാടനായാലും വിദേശിയായാലും നിർബന്ധമായും വന്ധ്യംകരണത്തിന് വിധേയമാക്കണം (സ്റ്റെറിലൈസ്). പെറ്റുപെരുകുന്നത് ആരോഗ്യകരമല്ല. പരിസരം വൃത്തിഹീനമാകുകയും വിവിധ രോഗങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും
വന്ധ്യംകരിച്ചാൽ വന്യസ്വഭാവത്തിനു മാറ്റമുണ്ടാകും. ഇണയെ തേടി വീടുവിട്ടിറങ്ങുന്ന പ്രവണത ഇല്ലാതാകുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പേ വിഷബാധ ഒഴിവാക്കാൻ വാക്‌സിൻ നൽകണം
കൃത്യമായ ഇടവേളകളിൽ ഗ്രൂമിംഗ് അനിവാര്യം. രോമവും നഖങ്ങളും വെട്ടി വൃത്തിയാക്കണം. അല്ലെങ്കിൽ ഫംഗൽ അണുബാധയ്ക്ക് സാദ്ധ്യത
പൂച്ചകളിൽ നിന്ന് വിരകൾ പകരാൻ സാദ്ധ്യതയുള്ളതിനാൽ കൈകൾ സ്റ്റെറിലൈസ് ചെയ്യണം
വരത്തന്മാർ വി.ഐ.പികൾ
തത്ത, മാടത്ത, മൈന, പരുന്ത്, അണ്ണാൻ, കീരി തുടങ്ങിയവയെ പണ്ടൊക്കെ വ്യാപകമായി വളർത്തിയിരുന്നെങ്കിൽ ഇപ്പോൾ നിയമവിരുദ്ധമാണ്. ധൈര്യമായി വളർത്താവുന്ന ഏക പക്ഷിയാണ് കാക്ക. നന്നായി ഇണങ്ങുകയും ചെയ്യും. ഇറക്കുമതി ചെയ്ത ബാൾ പൈതൺ, പ്രത്യേകയിനം ഓന്ത്, ലൗ ബേഡ്‌സ് തുടങ്ങിയവയെ വളർത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഗിനി പന്നി, ഒട്ടകപക്ഷി, വെള്ളെലി എന്നിവയെ വളർത്തുന്നതും ട്രെൻഡ് ആകുകയാണ്.
പല കാര്യങ്ങളിലും മറ്റ് മൃഗങ്ങളേക്കാൾ പൂച്ചകൾക്ക് കഴിവ് കൂടുതലുണ്ട്. നേർത്ത ശബ്ദവീചികൾ പോലും പിടിച്ചെടുക്കാനും അന്തരീക്ഷത്തിലെ മാറ്റങ്ങൾ അറിയാനും കഴിയും
ഡോ. സുനിൽ കുമാർ,
ഫെലിക്കൻ പെറ്റ് ഹോസ്പിറ്റൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |