പയ്യന്നൂർ: അധികാരം നിലനിർത്തുവാൻ എന്ത് അധാർമ്മിക വഴിയും സ്വീകരിക്കുന്ന പ്രസ്ഥാനമായി കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി മാറിയെന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ ആരോപിച്ചു. പയ്യന്നൂർ നിയോജക മണ്ഡലം യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പെരുമ്പയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രക്തസാക്ഷി ഫണ്ട് പോലും അടിച്ചു മാറ്റുന്ന പാർട്ടി കമ്മ്യൂണിസത്തിൽ നിന്ന് വ്യതിചലിച്ച് ഫാസിസ്റ്റ് ശൈലി സ്വീകരിക്കുകയാണ്. യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്നു മാറി സത്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഇനിയും കുഞ്ഞികൃഷ്ണന്മാർ ഇറങ്ങി വരുമെന്നും സുധീരൻ കൂട്ടിച്ചേർത്തു.
നേതൃത്വത്തിന്റെ വീഴ്ചകളും പാളിച്ചകളും ചൂണ്ടിക്കാട്ടിയാൽ തെറ്റുതിരുത്തി മുന്നോട്ടു പോകുവാൻ ശ്രമിക്കുന്നതിനു പകരം സത്യം വിളിച്ചു പറഞ്ഞ കുഞ്ഞികൃഷ്ണന്റെ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുവാനാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിച്ചത്.
ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അടിസ്ഥാനപരമായി വേണ്ടത് കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയാനുള്ള ചങ്കൂറ്റമാണെന്നും അതുകൊണ്ട് അനീതിക്കും അധർമ്മത്തിനുമെതിരെയുള്ള പോരാട്ടത്തിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ കുഞ്ഞികൃഷ്ണനോടൊപ്പം നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എസ്.എ.ഷുക്കൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. എം.പി ഉണ്ണികൃഷ്ണൻ, ഷാജി പാണ്ഡ്യാല, രജിത് നാറാത്ത്, കെ ജയരാജ്, ഉമ്മർ പെരിങ്ങോം, കെ.ടി സഹദുള്ള, എം.കെ രാജൻ, എ.പി നാരായണൻ, വി.സി നാരായണൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, വി.പി. സുഭാഷ്, വി.കെ.പി. ഇസ്മായിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |