കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോകോൾ ഫലപ്രദമായി നടപ്പിലാക്കുമെന്ന് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഇ.ടി രാകേഷ്. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ പ്രകൃതി സൗഹൃദ വസ്തുക്കൾ പ്രചരണങ്ങളിലും പ്രവർത്തനങ്ങളിലും ഉപയോഗിക്കണം. പി.വി.സി ഫ്‌ളക്‌സ് , കൊറിയൻ ക്ലോത്ത്, പോളിസ്റ്റർ മിക്‌സ് തുണി തുടങ്ങി പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമില്ലാത്ത പ്രിന്റിംഗ് ഉത്പ്പന്നങ്ങളും പൂർണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് കൊടി തോരണങ്ങൾ, പോളിസ്റ്റർ കൊണ്ടുള്ള കൊടികൾ എന്നിവയെല്ലാം നിരോധിക്കപ്പെട്ടവയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടക്കുന്ന പരിശീലന പരിപാടികൾ ഉൾപ്പെടെ എല്ലാ പരിപാടികളിലും ഡിസ്‌പോസിബിൾ പ്ലേറ്റ് ഗ്ലാസ് തുടങ്ങിയവ പൂർണമായും ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ സ്‌ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട് .നിരോധിത ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഈ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ കർശന നടപടികൾ സ്വീകരിക്കും. ജില്ലാതലത്തിലും പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഇ.ടി രാകേഷ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |