തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം ശേഷിക്കെ കൂടുതൽ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിൽ മുന്നണികൾ. 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിലുണ്ടായ വികസന പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഇടതുമുന്നണി നേതാക്കൾ പറയുന്നു. അതേസമയം മുഴുവൻ സീറ്റുകളിലും വിജയിക്കാനാണ് ശ്രമമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. വിജയപ്രതീക്ഷയാണ് എൻ.ഡി.എ നേതാക്കൾ പറയുന്നത്.
കോഴിക്കോട്
ജില്ലയിൽ മുഴുവൻ സീറ്റും നേടും
കഴിഞ്ഞ 10 വർഷത്തിനിടെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. കോഴിക്കോട് വയനാട് തുരങ്കപാത ഉൾപ്പെടെയുള്ളവ ഇതിൽ പെടും. പൊതുമരാമത്ത്, ടൂറിസം രംഗങ്ങളിൽ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ തുടരാൻ എൽ.ഡി.എഫ് സർക്കാർ തന്നെ അധികാരത്തിൽ വരണം. വടകരയും കൊടുവള്ളിയും ഇത്തവണ എൽ.ഡി.എഫിന് ലഭിക്കും. കൊടുവള്ളിയിൽ മികച്ച സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. വടകരയിൽ മുൻപുണ്ടായിരുന്ന സഹതാപതരംഗം ഇപ്പോഴില്ല. ഇതും എൽ.ഡി.എഫിന് ഗുണകരമാകും. നിലവിലുള്ള എം.എൽ.എമാർ വഴി നടത്തിയ വികസനവും അവരുടെ ജനസ്വാധീനവും തുണയാകും.
മുക്കം മുഹമ്മദ്, എൽ.ഡി.എഫ് ,ജില്ലാ കൺവീനർ
ഭൂരിഭാഗം സീറ്റുകളിലും വിജയിക്കും
യു.ഡി.എഫിലാണ് ജനങ്ങൾക്ക് ഇനി പ്രതീക്ഷയെന്നാണ് പലയിടത്തു നിന്നുമുള്ള സൂചന. ശക്തമായ ഭരണ വിരുദ്ധ വികാരം ജനങ്ങളിലുണ്ടെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ലഭിക്കുന്ന പ്രതികരണം. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വിവിധ മണ്ഡലങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. സി.പി.എമ്മിൽ തന്നെ മുഖ്യമന്ത്രിക്കെതിരെ വികാരമുണ്ട്. ഇതും തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമാകും. ഭരണ വിരുദ്ധ വികാരവും മുഖ്യമന്ത്രിക്കെതിരെയുള്ള വികാരവും ചേർന്ന് വലിയൊരു തരംഗമായി മാറും. ഇന്ദിര ഗ്യാരന്റിയിലും ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
അഹമ്മദ് പുന്നക്കൽ, യു.ഡി.എഫ് , ജില്ലാ കൺവീനർ
എല്ലാ മണ്ഡലങ്ങളിലും വിജയപ്രതീക്ഷ
കോഴിക്കോട് ബി.ജെ.പിയെ സംബന്ധിച്ച് ബാലികേറാമലയല്ലെന്ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തെളിയിച്ചതാണ്. ചരിത്രം തിരുത്തിയാണ് ഏഴ് സീറ്റ് കോഴിക്കോട് കോർപറേഷനിൽ ബി.ജെ.പി നേടിയത്. ഇത്തവണ 13 ആയി. ഇത്തവണ കോഴിക്കോട് സൗത്തിലും നോർത്തിലും മത്സരിക്കുന്നത് ഞങ്ങളുടെ കോർപറേഷൻ കൗൺസിലർമാരാണ്. ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും നല്ല വിജയ പ്രതീക്ഷയുണ്ട്. ബി.ജെ.പിയും സി.പി.എമ്മും ഡീലാണെന്ന് പറഞ്ഞാൽ കേരളത്തിലാരെങ്കിലും വിശ്വസിക്കമോ? ഡീൽ കോൺഗ്രസും സി.പി.എമ്മും ലീഗും തമ്മിലല്ലേ. എസ്.ഡി.പി.ഐയും പി.ഡി.പിയും സി.പി.എമ്മിന്റെ തോളിലാണ്. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിലും. ഞങ്ങളുടെ ഡീൽ ജനങ്ങളുമായാണ്.
-എം.ടി.രമേശ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി
വയനാട്
2006 ആവർത്തിക്കും
കൽപ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഇത്തവണ 2006 ആവർത്തിക്കും. മാനന്തവാടി നിലനിർത്താനും മറ്റ് രണ്ട് മണ്ഡലങ്ങൾ പിടിച്ചെടുക്കാനും വേണ്ടിയുളള ചിട്ടയായ പ്രവർത്തനമാണ് വയനാട്ടിൽ നടത്തിയത്. സംസ്ഥാന സർക്കാരിന്റെ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങൾ തുടർച്ചയ്ക്കുളള വഴിയൊരുക്കിയിട്ടുണ്ട്. മാനന്തവാടിയിൽ സ്ഥാനാർത്ഥി മന്ത്രി ഒ. ആർ കേളുവിന് രാഷ്‌ട്രീയത്തിന് അതീതമായ ജനപിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അത്രക്കും വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഒ. ആർ.കേളു നേടിക്കെടുത്തു. കൂടുതൽ ഭൂരിപക്ഷത്തോടെ കേളു വിജയിക്കും.കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫ്സ്ഥാനാർത്ഥിയായ ടി.സിദ്ധീഖിന്റെ പ്രവർത്തനം വളരെ മോശമായിരുന്നു. ടൗൺഷിപ്പ് നിർമ്മാണത്തിൽ പോലും മുഖം തിരിഞ്ഞ് നിന്നു. പി.കെ.അനിൽകുമാറിന് വൻ സ്വീകാര്യതയാണ് മണ്ഡലത്തിൽ നിന്ന് ലഭിക്കുന്നത്. ബത്തേരിയിൽ ഐ.സി.ബാലകൃഷ്ണനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ പടയൊരുക്കും നടക്കുന്നുണ്ട്. ആത്മഹത്യ ചെയ്ത എൻ.എം.വിജയന്റെ കുടുംബം ഇദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.എം. എസ്. വിശ്വനാഥൻ മണ്ഡലം തിരിച്ച് പിടിക്കും.
സി.കെ.ശശീന്ദ്രൻ, എൽ.ഡി.എഫ്. ജില്ലാ കൺവീനർ
യു ഡി എഫ് തൂക്കും
വയനാട്ടിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു വരും. കൽപ്പറ്റയിൽ ടി സിദ്ദിഖ് ഭൂരിപക്ഷം വർധിപ്പിക്കും. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ ഹാട്രിക്ക് വിജയം നേടും. മന്ത്രി ഒ.ആർ കേളുവിനെ പരാജയപ്പെടുത്തി ഉഷ വിജയൻ മാനന്തവാടി തിരിച്ചു പിടിക്കും. അടുക്കും ചിട്ടയുമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് മൂന്ന് നിയമസഭ മണ്ഡലങ്ങളിലും നടത്തി വരുന്നത്. പത്ത് വർഷത്തെ പിണറായി സർക്കാരിന്റെ ദുർഭരണത്തിൽ ജനം പൊറുതി മുട്ടിയിരിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയും ബ്രഹ്മഗിരി സൊസൈറ്റി നിക്ഷേപ തട്ടിപ്പും സർക്കാരിന്റെ ധൂർത്തും അഴിമതിയും ജനം വിലയിരുത്തും. സർക്കാറിനെതിരെ അതിശക്തമായ പ്രതിഷേധം ഈ തിരഞ്ഞെടുപ്പിൽ അലയടിക്കും. തോൽവി തിരിച്ചറിഞ്ഞ എൽ ഡി എഫ്, അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി യു ഡി എഫ് സ്ഥാനാർഥികൾക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ്. ഇത്തരം കാര്യങ്ങൾ യു ഡി എഫിന്റെ ശക്തിദുർഗമായ വയനാട്ടിൽ ടി.സിദ്ദിഖിന്റെയും ഐ.സി ബാലകൃഷ്ണന്റെയും ഉഷ വിജയന്റെയും തിളക്കമാർന്ന വിജയത്തിന് ഇട നൽകും.
എച്ച്. ബി പ്രദീപ് മാസ്റ്റർ, യു .ഡി .എഫ് ജില്ല കൺവീനർ
ഭൂരിപക്ഷത്തോടെ വിജയിക്കും
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലെയും എൻ.ഡി.എ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കും.കൽപ്പറ്റയിൽ നിന്ന് പ്രശാന്ത് മലവയലും മാനന്തവാടിയിൽ നിന്ന് പി.ശ്യാംരാജും,സുൽത്താൻ ബത്തേരിയിൽ നിന്ന് എ. എസ്.കവിതയുമാണ് ജനവിധി തേടുന്നത്. ജനവഞ്ചകരായി തുടരുന്ന ഇടത് വലത് മുന്നണികളിൽ മാറാതെ കേരളം രക്ഷപ്പെടില്ല. ആ തിരിച്ചറിവ് വോട്ടർമാർക്കുണ്ട്. കഴിഞ്ഞ പത്തുവർഷത്തെ നരേന്ദ്രമോദിയുടെ ഭരണം തുടരാൻ വോട്ടർമാർ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളെ മറന്ന് കൊണ്ടുളള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻകാഴ്ചവച്ചത്.
എം.മോഹനൻ, എൻ.ഡി.എ, കൺവീനർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |