
കൊച്ചി: അശ്ലീല ആംഗ്യത്തെയും കമന്റടിയെയും ചോദ്യം ചെയ്ത യുവതികളെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി അക്ബർ (35) സെക്‌സ് റാക്കറ്റിലെ മുഖ്യകണ്ണിയാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ പോക്‌സോ പരാതിയുമുണ്ട്. 2025ൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത, ലോഡ്ജ് കേന്ദ്രീകരിച്ചുള്ള അനാശാസ്യ കേസിലെ മുഖ്യപ്രതിയാണിയാൾ. മയക്കുമരുന്ന് ഇടപാടുണ്ടെന്നും സൂചനയുണ്ട്.അക്ബറടക്കം ഏഴ് പ്രതികൾ ഒളിവിലാണ്.
തൊഴിൽതേടി കൊച്ചിയിൽ എത്തിയ അക്ബർ ആദ്യം കലൂരിലെ ലോഡ്ജിൽ കെയർ ടേക്കറായി. നിലവിൽ, മൂന്ന് നിലയുള്ള ലോഡ്ജിലെ രണ്ടാംനില മുഴുവൻ ലീസിനെടുത്ത് സ്ത്രീകളെ താമസിപ്പിച്ച് അനാശാസ്യ കേന്ദ്രം നടത്തി വരികയായിരുന്നു. നാല് റൂമുകളുള്ള ഈ നിലയ്‌ക്ക് ഒരുലക്ഷം രൂപയാണ് പ്രതിമാസ വാടകയായി നൽകുന്നത്.
അറസ്റ്റിലായ മൂന്ന് പേരും ഒളിവിൽപ്പോയ മൂന്ന് യുവാക്കളും ഈ ലോഡ്ജിലെ ജീവനക്കാരായിരുന്നു. അക്ബറിന്റെ സുഹൃത്തുക്കളായ രണ്ട് യുവതികളും സംഘത്തിലുണ്ടായിരുന്നു. ഇവർ മലപ്പുറം സ്വദേശികളാണെന്ന വിവരം. ലോഡ്ജിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല.
അറസ്റ്റിലായ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ, പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സാബിത്ത്, അരുൺ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ആൽബിൻ മോഷണക്കേസിലും ലഹരിക്കേസിലും പ്രതിയാണ്.ചൊവ്വാഴ്ച പുലർച്ചെ 4.30ന് കലൂർ പാവക്കുളം ക്ഷേത്രത്തിനുസമീപം ചക്കാലപ്പാടത്തുവച്ച് യുവതികളെ മർദ്ദിക്കുമ്പോൾ അക്ബർ ലഹരിയിലായിരുന്നുവെന്നാണ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |