
തൃശൂർ: ഗുരുവായൂരിലെ ഹിന്ദു വോട്ട് പരാമർശം, കെ.സി.വേണുഗോപാലിന്റെ ബി.ജെ.പി - സി.പി.എം ബാന്ധവ ആരോപണം, ടി.എൻ.പ്രതാപനെതിരെയുള്ള പോസ്റ്റർ പ്രചാരണത്തിലെ അറസ്റ്റ്.... തിരഞ്ഞെടുപ്പിന് 19 നാൾ മാത്രം ശേഷിക്കെ, ജില്ലയിലെ രാഷ്ട്രീയത്തെ ചൂടുപിടിച്ച് വിവാദങ്ങൾ ആളിക്കത്തുന്നു. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എം.എൽ.എ ഇല്ലെന്നും ഇടത് വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കുന്നില്ലെന്നുമാണ് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവേളയിൽ അഡ്വ. ബി.ഗോപാലകൃഷ്ണൻ പറഞ്ഞത്.
അമ്പലക്കള്ളന്മാരും വിരോധികളുമായ എം.എൽ.എമാരാണ് ഗുരുവായൂരിൽ ഉണ്ടായിട്ടുള്ളത്. വിശ്വാസിയായ ഒരു എം.എൽ.എ ഉണ്ടായിട്ടില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതിനെതിരെ സി.പി.എമ്മും കോൺഗ്രസും ഉൾപ്പെടെ രംഗത്തിറങ്ങി. ചട്ടലംഘനത്തിന് കേസ് കൊടുക്കുമെന്ന് സി.പി.എം ഗുരുവായൂർ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. വിഷയത്തിൽ ഗോപാലകൃഷ്ണൻ മാപ്പു പറയണമെന്ന് എൻ.ഡി.എയിലെ സഖ്യകക്ഷിയായ എൽ.ജെ.പിയും ആവശ്യപ്പെട്ടു.
പോസ്റ്ററിൽ തൂങ്ങി വിവാദം
പ്രതാപൻ യൂദാസാണെന്ന് എഴുതിയ പോസ്റ്റർ പ്രചാരണത്തെ തുടർന്ന് മൂന്ന് യുവാക്കൾ അറസ്റ്റിലായതിനെ ചൊല്ലിയും വിവാദം. പോസ്റ്റർ പതിച്ചവർ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരാണെന്നാണ് വ്യക്തമായത്. ഒറ്റപ്പാലത്തെ പരസ്യ കമ്പനി ജീവനക്കാരാണ് പോസ്റ്റർ ഒട്ടിച്ചതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നുമാണ് പ്രതാപന്റെ ആരോപണം.
ബി.ജെ.പി - സി.പി.എം ബാന്ധവ ആരോപണം
ബി.ജെ.പിക്ക് ജയിക്കാൻ കളമൊരുക്കുന്നതാണ് ഇടത് സ്ഥാനാർത്ഥി പട്ടികയെന്ന ആരോപണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാളയിൽ രംഗത്തെത്തി. പാലക്കാട്, തൃശൂർ ജില്ലകളിലെ പട്ടിക പരിശോധിച്ചാൽ ഇത് വ്യക്തമാകും. എ ക്ലാസ് മണ്ഡലമായി ബി.ജെ.പി രേഖപ്പെടുത്തിയ മണ്ഡലങ്ങളിലെല്ലാം ദുർബല സ്ഥാനാർത്ഥികളാണ്. പാലക്കാട് എൻ.എം.ആർ.റസാഖിനെ സ്ഥാനാർത്ഥിയാക്കിയത് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണം കോൺഗ്രസ് ഉയർത്തുന്നു. തൃശൂരാണ് ബി.ജെ.പിയുടെ മറ്റൊരു എ ക്ളാസ് മണ്ഡലം.
പരസ്യകമ്പനി ജീവനക്കാരുടെ പിന്നിൽ ആരാണെന്നത് അന്വേഷിച്ച് കണ്ടെത്തണം. പോസ്റ്ററുകൾ ഒട്ടിച്ചയുടൻ തന്നെ സി.പി.എമ്മുകാരും ബി.ജെ.പിക്കാരുമാണ് ഇത് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തത്.
ടി.എൻ.പ്രതാപൻ
മണലൂരിലെ കോൺ. സ്ഥാനാർത്ഥി.
ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടിക ദുരൂഹം. പാലക്കാട്, തൃശൂർ ജില്ലകളിലെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ ഇടതുപക്ഷവും ബി.ജെ.പിയും പരസ്പരം സഹകരിച്ചാണ് മത്സരിക്കുന്നതെന്ന് മനസിലാകും.
കെ.സി.വേണുഗോപാൽ
കോൺഗ്രസ് സംഘടനാ സെക്രട്ടറി
ഗുരുവായൂരിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന് കഴിയില്ല. ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരകാലത്ത് മഹാഭൂരിപക്ഷം ഹൈന്ദവ വിശ്വാസി സമൂഹത്തിന് ആവശ്യത്തിന് പാര പണിയുകയായിരുന്നു ആർ.എസ്.എസ്.
-സി.പി.എം ജില്ലാ കമ്മിറ്റി
സോഷ്യൽ മീഡിയകളിൽ പ്രചാരണച്ചൂട്..!
തൃശൂർ: സോഷ്യൽമീഡിയയിൽ ചൂടുപിടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലത്തിലെ വോട്ടർമാരുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് പ്രചാരണം. സന്ദേശങ്ങളായും അഭ്യർത്ഥനകളായും ഗ്രൂപ്പുകളിൽ സ്ഥാനാർത്ഥികൾ നിറയുകയാണ്. എ.ഐ സംവിധാനത്തിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയുമൊക്കെ ശബ്ദം സ്ഥാനാർത്ഥികൾക്കായി വോട്ട് തേടുകയാണ്. സോഷ്യൽ മീഡിയകളിൽ ഇത്തരം കാര്യങ്ങളിൽ കഴിവുള്ളവർക്കും ഇപ്പോൾ നല്ലകാലമാണ്. പറയുന്ന തുക നൽകാൻ സ്ഥാനാർത്ഥികൾ തയ്യാറാണ്.
യുവതലമുറയെ സ്വാധീനിക്കാൻ മൊബൈൽ ഒരു കുറുക്കുവഴിയാണെന്ന തിരിച്ചറിവാണ് സോഷ്യൽ മീഡിയ പ്രചാരണം ശക്തിപ്പെടുത്താൻ സ്ഥാനാർത്ഥികളെ പ്രേരിപ്പിക്കുന്നത്. വീടുകളിലെത്തി നോട്ടീസ് നൽകിയാൽ പകുതി പേരും അതൊന്നും എടുത്ത് നോക്കുക പോലുമില്ലെന്ന് സ്ഥാനാർത്ഥികൾ തന്നെ പറയുന്നു.
മൊബൈൽ തുറക്കാനാകാത്ത സ്ഥിതി
സ്ഥാനാർത്ഥികളുടെ സോഷ്യൽ മീഡിയ പ്രചാരണം കൊടുമ്പിരി കൊണ്ടതോടെ വാട്സ് ആപ്പ് തുറക്കാൻ പറ്റാതായെന്ന് വോട്ടർമാരും പ്രതികരിക്കുന്നു. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ഫോണിൽ നിറയുകയാണ്. തങ്ങളുടെ നമ്പറുകൾ എങ്ങനെ സംഘടിപ്പിച്ചുവെന്ന അത്ഭുതത്തിലാണ് വോട്ടർമാർ. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മത്സരിച്ചവർ ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് വാർഡുകളിൽ ഗ്രൂപ്പുണ്ടാക്കിയത് മുതലാക്കിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപകമായി പ്രയോജനപ്പെടുത്തുന്നത്.
പോളിംഗ് ഡ്യൂട്ടി ഉത്തരവുകൾ പ്രസിദ്ധീകരിച്ചു
തൃശൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള ഉത്തരവുകൾ ഓർഡർ സോഫ്റ്റ്വെയറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അവരുടെ ഡ്യൂട്ടി സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും ഓർഡർ സോഫ്റ്റ്വെയറിലൂടെ ലഭ്യമാകുന്നതാണ്. സ്ഥാപനമേധാവികൾ ഡ്യൂട്ടിയ്ക്കായുള്ള ഉത്തരവുകൾ ഡൌൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകി ഓർഡർ സോഫ്റ്റ്വെയറിൽ സെർവ്ഡ് സ്റ്റാറ്റസ് ചെയ്യേണ്ടതാണ്. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരായ, പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള ക്ലാസ്സുകൾ 24 മുതൽ വിവിധ ട്രെയിനിംഗ് സെന്ററുകളിലായി ഉണ്ടായിരിക്കും. ഉദ്യോഗസ്ഥർക്കുള്ള ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ള ട്രെയിനിംഗ് സെന്ററുകളിൽ നിശ്ചയിച്ച സമയക്രമപ്രകാരം ക്ലാസ്സുകളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും മതിയായ കാരണം ബോധിപ്പിക്കാതെ ട്രെയിനിംഗ് ക്ലാസ്സുകളിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്നും കളക്ടർ അറിയിച്ചു.
തിരഞ്ഞെടുപ്പ് കൺവെൻഷൻ
തൃശൂർ: യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ടൗൺഹാളിൽ മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി.പോൾ അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ ടി.വി.ചന്ദ്രമോഹൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്, എം.പി.വിൻസെന്റ്, ജോസ് വള്ളൂർ, ബി.ശശിധരൻ, എം.എ.ജോസ്, റോയ് പെരിഞ്ചേരി, സി.വി.കുര്യാക്കോസ്, ലോനപ്പൻ ചക്കാപറമ്പിൽ എന്നിവർ മുഖ്യാതിഥികളായി. തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ.പ്രസാദ്, കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.നിർമ്മല തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |