
ആലപ്പുഴ: പണയത്തിലുള്ള സ്വർണം എടുത്തുതരണമെന്ന് ആവശ്യപ്പെട്ട്
സ്വർണ്ണ വ്യാപാരിയെ വിളിച്ചുവരുത്തി മുളകുപൊടി വിതറി 28 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ച യുവാക്കൾ മണിക്കൂറുകൾക്കകം പിടിയിലായി. കോട്ടയം മീനച്ചിൽ തട്ടോമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), ചേർത്തല കഞ്ഞിക്കുഴി തിരുവാതിര വീട്ടിൽ അരവിന്ദ് (27) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് കൊടുക്കുന്ന ബിസിനസ് നടത്തുന്ന വണ്ടാനം സ്വദേശിയെയാണ് പ്രതികൾ ആക്രമിച്ചത്.
തങ്ങളുടെ 16 ലക്ഷം രൂപയുടെ സ്വർണം പണയത്തിലാണെന്നും ഇത് എടുത്തുതരാൻ സഹായിക്കണമെന്നും കമ്മിഷൻ നൽകാമെന്നും പറഞ്ഞാണ് വ്യാപാരിയെ പ്രതികൾ വിളിച്ചു വരുത്തിയത്. ശേഷം ആറാട്ടുപുഴ ഭാഗത്ത് വച്ച് സ്കൂട്ടർ തടഞ്ഞുനിർത്തി വ്യാപാരിയുടെ മുഖത്ത് മുളകുപൊടി വിതറി ആക്രമിച്ച് പണമടങ്ങിയ ബാഗുമായി ഇവർ കടന്നുകളയുകയായിരുന്നു. വ്യാപാരി ഉടൻ തൃക്കുന്നപ്പുഴ പൊലീസിൽ വിവരമറിയിച്ചു. പ്രതികളെ പിന്തുടർന്നെത്തിയ പൊലീസ് തൃക്കുന്നപ്പുഴ ജങ്കാർ ഭാഗത്തുവച്ച് സാഹസികമായി പിടികൂടുകയായിരുന്നു. കോട്ടയം ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ മോഷണം, അടിപിടി, പിടിച്ചുപറി, പോക്സോ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
തൃക്കന്നപ്പുഴ ഇൻസ്പക്ടർ ലാൽ ഇ. ബേബി, എസ്.ഐമാരായ രഞ്ജിത്, ശ്രീകുമാർ, സോമരാജൻ നായർ, എ.എസ്.ഐമാരായ സബീന, പ്രദീപ്, വിനോദ്കുമാർ, ഗോപകുമാർ, സീനിയർ സിവിൽ പൊലീസുകാരായ സിബിലാൽ, വിനയചന്ദ്രൻ, സാജിദ്, അനീഷ് കുമാർ, ഇക്ബാൽ, സിവിൽ പോലീസുകാരായ സഫീർ, അനന്ദപദ്മനാഭൻ, വിനീത, ഗാർഗി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |