തൃശൂർ: പടിയൂർ, പെരിഞ്ഞനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം നടപ്പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യം. കനോലിക്കനാലിന് കുറുകെയുള്ള 50 വർഷത്തിലേറെ പഴക്കമുള്ള നടപ്പാലം ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഉയരമുള്ള നടപ്പാലത്തിന്റെ നടുഭാഗം താഴ്ന്ന് ഇറങ്ങിയിട്ടുണ്ട്. ഇരിങ്ങാലക്കുട, കയ്പമംഗലം നിയോജക മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് പാലത്തിന്റെ ഇരു കരകളും. 30 ഏക്കറോളം വിസ്തൃതിയിലുള്ള മഴുവഞ്ചേരി തുരുത്തിലേക്ക് നാട്ടുകാർക്ക് പ്രവേശിക്കാനുള്ള പ്രധാന മാർഗം കൂടിയാണിത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടന്ന ജനസമ്പർക്ക പരിപാടിയിലും ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിലും ഉൾപ്പെടെ പരാതി കൊടുത്തെങ്കിലും തുരുത്തിലെ 140 ഓളം വരുന്ന കുടുംബങ്ങൾക്ക് ആശ്വാസ തീരുമാനം ഉണ്ടായില്ല. ജനപ്രതിനിധികൾക്കും പഞ്ചായത്ത് അധികൃതർക്കും നാട്ടുകാർ ഉൾപ്പെടെയുള്ളവർ നിവേദനം നൽകിയിരുന്നു.
മഴുവഞ്ചേരി നടപ്പാലത്തിന് പകരം മറ്റൊരു പാലം വന്നാൽ വാഹനങ്ങൾക്ക് കൂടി എളുപ്പത്തിൽ പ്രവേശിക്കാനാകും. ഒരു അത്യാഹിതമുണ്ടായാൽ പോലും തുരുത്തിലേക്ക് വാഹനം വിളിച്ചാൽ ആരും വരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടുകിലോമീറ്റർ ചുറ്റിത്തിരിഞ്ഞ് മതിലകത്ത് കൂടിയാണ് ഇപ്പോൾ വാഹനങ്ങൾ മഴുവഞ്ചേരിയിലെത്തുന്നത്.
വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ഭയപ്പെട്ടാണ് പാലം വഴി തുരുത്തിൽ നിന്നും പുറത്തുകടക്കുന്നത്. ജീർണിച്ച പാലം പുനർനിർമ്മിക്കുന്നതിന് പകരം വാഹനങ്ങൾക്ക് പ്രവേശിക്കാവുന്ന പാലം നിർമ്മിക്കണമെന്നാണ് ആവശ്യം.
പിന്നാക്കക്കാരും പട്ടികജാതി വിഭാഗക്കാരും താമസിക്കുന്ന മഴുവഞ്ചേരി തുരുത്തിലേക്കുള്ള നടപ്പാലത്തിന് പകരം പാലം വേണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിലും തദ്ദേശ അദാലത്തിലും പരാതി നൽകിയിരുന്നു. ഡ്രോയിംഗ് എല്ലാം തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് അറിയാനായത്.
-ശശിധരൻ, പ്രദേശവാസി, പരാതിക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |