അധിക വരുമാനം 2.81 കോടി
ചാലക്കുടി: കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും ഉയർത്തിയ വെല്ലുവിളികൾക്കിടയിലും അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര മേഖലയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം റെക്കാഡ് വരുമാനം. സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 9.78 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 2.81 കോടിയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷം 6.97കോടിയായിരുന്നു വരുമാനം. ഇതിനു പുറമേ 1,32,053 വാഹനങ്ങളുടെ പാർക്കിംഗ് ഫീസും ലഭിച്ചു.
വാഹനങ്ങളിൽ മുൻകാലത്തെ അപേക്ഷിച്ച് 2,733 എണ്ണത്തിന്റെ കുറവുണ്ട്. പാർക്കിംഗ് സൗകര്യത്തിലെ അപര്യാപ്ത മൂലം ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ വരവ് കുറഞ്ഞിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടം മാത്രം കാണാൻ ഇത്തവണ എത്തിയത് 14.5 ലക്ഷം പേരാണ്. ഇതിൽ 12.61 ലക്ഷം മുതിർന്നവരും ഉൾപ്പെടുന്നു. വരുമാനത്തിൽ 7.42 കോടിയും വാഴച്ചാൽ ഇക്കോ മാനേജ് ഫണ്ടിലേക്കാണ്.
86 ലക്ഷം രൂപ സർക്കാരിന് റവന്യൂ വരുമാനമായി ലഭിച്ചു. അതിരപ്പിള്ളി വാഴച്ചാൽ മേഖലയിലെ വി.എസ്.എസ് പ്രവർത്തകരുടെ ശമ്പളം, ടൂറിസത്തിന്റെ അനുബന്ധ പ്രവർത്തന ചെലവ് എന്നിവയെല്ലാം ഇ.എം.എഫിൽ നിന്നുമാണ്. വന്യജീവി ഭീഷണി നിലനിൽക്കുമ്പോഴും കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം അയ്യായിരം ഇരുചക്രവാഹനങ്ങൾ ഇരു കേന്ദ്രങ്ങളിലുമായി അധികമെത്തി. കഴിഞ്ഞ അഞ്ച് വർഷമായി പുതിയ പദ്ധതികളൊന്നും മേഖലയിൽ നടപ്പിലാക്കിയിട്ടില്ല. വിനോദസഞ്ചാരികൾ പ്രാഥമിക ആവശ്യങ്ങൾക്കായി പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്. വാഹന പാർക്കിംഗിന്റെ അപര്യാപ്തതയും വിനോദ സഞ്ചാരികളെ വലയ്ക്കുന്നുണ്ട്.
വിദേശികളും കൂടി
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിദേശസഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവ്. 10,000 വിദേശികളാണ് അതിരപ്പിള്ളി സന്ദർശിച്ചത്. ഇത് മുൻവർഷത്തേക്കാൾ 2,099 പേർ കൂടുതലാണ്. വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രത്തിൽ ഉൾപ്പെടെ 11,189 വിദേശികളെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |