
ചണ്ഡിഗർ: ബി.ജെ.പിയിൽ ചേർന്നതിനുപിന്നാലെ രാജ്യസഭാ എം.പി സന്ദീപ് പഥകിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കുറ്റമെന്താണെന്നതുൾപ്പെടെ കേസിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. സർക്കാർ ഈ വിവരം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇന്നലെ രാവിലെ പഞ്ചാബ് പൊലീസ് ഡൽഹിയിലെ സന്ദീപിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹമുണ്ടായിരുന്നില്ല.
എന്നാൽ പൊലീസെത്തിയപ്പോൾ സന്ദീപ് പിൻവാതിലിലൂടെ പുറത്തേക്കുപോകുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. അദ്ദേഹത്തിന്റെ ഫോണും ഓഫാണ്. ആം ആദ്മി വിട്ട് ബി.ജെ.പിയിൽ ചേർന്ന ഏഴ് എം.പിമാരിലൊരാളാണ് സന്ദീപ്. കഴിഞ്ഞ ദിവസം പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് (പി.പി.സി.ബി) ധൗള ആസ്ഥാനമായുള്ള ട്രൈഡന്റ് ഗ്രൂപ്പിന്റെ യൂണിറ്റിൽ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് കേസെന്ന് റിപ്പോർട്ടുണ്ട്. എ.എ.പി വിട്ട് ബി.ജെ.പിയിൽ ചേർന്ന രാജ്യസഭാ എം.പി രജീന്ദർ ഗുപ്ത ട്രൈറ്റന്റ് ഗ്രൂപ്പിന്റെ ചെയർമാനാണ്.
രാഷ്ട്രീയ പകപോക്കൽ. ഭഗവന്ത് മാൻ, അരവിന്ദ് കേജ്രിവാൾ എന്നിവരുടെ ഭയം വർദ്ധിച്ചു. സന്ദീപ് ബി.ജെ.പിയിൽ ചേർന്ന ഉടൻ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇത് വെറുമൊരു കേസല്ല. ഭയം, പരിഭ്രാന്തി, പ്രതികാരം എന്നിവയാൽ നയിക്കപ്പെടുന്ന രാഷ്ട്രീയമാണ്.
-അശ്വനി ശർമ്മ
പഞ്ചാബ് ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |