
ചെന്നൈ: സൂപ്പർതാരം വിജയ് എത്തുമെന്ന് പ്രതീക്ഷിച്ച് വേളാങ്കണ്ണി പള്ളിയിൽ ആയിരണകണക്കിന് ആരാധകർ തടിച്ചുകൂടി. പള്ളിയിൽ മുദ്രാവാക്യം വിളികളും മുഴങ്ങി. ഒടുവിൽ വിജയ് എത്തില്ലെന്ന് അറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ആരാധകർ ഒഴിഞ്ഞു പോയത്. ആരാധകരുടെ ആവേശം അതിരുവിട്ടതോടെ പള്ളിയിലെ വിശുദ്ധ കുർബാനയും പ്രാർത്ഥനാ ചടങ്ങുകളും തടസപ്പെട്ടു.
വിജയ് വരുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെ 4 മുതൽ ആരാധകർ പള്ളി പരിസരത്തെത്തിയിരുന്നു. പുലർച്ചെ അഞ്ചോടെ പള്ളിയുടെ വാതിലുകൾ തുറന്നപ്പോൾ അകത്തേക്ക് ഇരച്ചുകയറിയ ആരാധകർ ബലിപീഠത്തിന് മുന്നിൽ നിന്ന് ടി.വി.കെ മുദ്രാവാക്യങ്ങൾ ഉറക്കെ മുഴക്കി. പള്ളിക്കകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശന നിരോധനമുണ്ടായിട്ടും പലരും മൊബൈൽ കാമറകൾ ഓൺ ചെയ്താണ് ബഹളം വെച്ചത്. ഇതോടെ നിശ്ചയിച്ചിരുന്ന കുർബാന വൈകുകയും വിശ്വാസികൾ ബുദ്ധിമുട്ടുകയും ചെയ്തു. ഒടുവിൽ വൈദികർ ഇടപെട്ട് ആരാധകരെ ശാന്തരാക്കിയ ശേഷമാണ് പ്രാർത്ഥനാ ചടങ്ങുകൾ തുടരാനായത്.
വേളാങ്കണ്ണി മാതാ പള്ളിയിലും നാഗൂർ ദർഗയിലും വിജയ് സന്ദർശനം നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ആരാധകർ എത്തിയത്. ജനത്തിരക്ക് കാരണം പള്ളിയുടെ വാതിലുകൾ തുറക്കാനോ തിരക്ക് നിയന്ത്രിക്കാനോ അധികൃതർക്ക് സാധിച്ചില്ല. തിരഞ്ഞെടുപ്പ് അടുത്ത നാളുകളിൽ വിജയ് ആരാധനാലയങ്ങളിൽ എത്തി പ്രാർത്ഥിക്കുന്നത് പതിവായിരുന്നു. ഷിർദ്ദി സായിബാബ ക്ഷേത്രത്തിലും തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലും വിജയ് സന്ദർശനം നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |