SignIn
Kerala Kaumudi Online
Monday, 24 August 2026 8.17 PM IST

കൊളംബോ ടെസ്റ്റിൽ ഇന്ത്യക്ക് സമ്പൂർണ ആധിപത്യം; ജുറേലിന് തകർപ്പൻ സെഞ്ച്വറി

READ ENGLISH VERSION

dhruv-jurel
സെഞ്ച്വറിയ്ക്ക് ശേഷം ധ്രുവ് ജുറേലിന്റെ ആഘോഷം

കൊളംബോ: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ മത്സരത്തിൽ ഇന്ത്യക്ക് മേൽക്കൈ. ഇന്ത്യ 503 റൺസിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് എട്ട് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ലാഹിരു കുമാരയെ (1)​ മുഹമ്മദ് സിറാജും പ്രഭാത് ജയസൂര്യയെ ( 2) മാനവ് സുതാറുമാണ് എറിഞ്ഞിട്ടത്. അഞ്ച് റൺസുമായി കമിൽ മിഷാരയാണ് നിലവിൽ ക്രീസിലുള്ളത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാൾ 495 റൺസ് പിന്നിലാണ് ശ്രീലങ്ക.

indian-team-
ടീം ഇന്ത്യ

300/5 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് അരങ്ങേറ്റക്കാരൻ സാരൻസ് ജെയ്‌നെ ആറ് റൺസിൽ നഷ്ടമായി. എന്നാൽ പിന്നീട് റിഷഭ് പന്തും ധ്രുവ് ജുറേലും ചേർന്ന് നടത്തിയ വെടിക്കെട്ട് കൂട്ടുകെട്ട് ശ്രീലങ്കൻ ബൗളർമാരുടെ പ്രതീക്ഷകൾ തകർത്തു. ഇരുവരും ചേർന്ന് 112 റൺസാണ് കൂട്ടിച്ചേർത്തത്. പന്ത് 63 റൺസെടുത്ത് ഉച്ചഭക്ഷണത്തിന് പിന്നാലെ കേശര നുവാന്തയുടെ പന്തിൽ കൂടാരം കയറി.

തുടർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ നെടുംതൂണായി മാറിയത് വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലായിരുന്നു. മഴ പലതവണ കളി തടസപ്പെടുത്തിയിട്ടും ക്ഷമയോടെ ബാറ്റ് വീശിയ ജുറേൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി. 177 പന്തിൽ 115 റൺസുമായി പുറത്താകാതെ നിന്ന ജുറേൽ വാലറ്റത്തെ കൂട്ടുപിടിച്ചാണ് ഇന്ത്യയുടെ സ്‌കോർ 500 കടത്തിയത്. മനവ് സുതാർ 18 റൺസെടുത്തു. മുഹമ്മദ് സിറാജും 29 പന്തുകൾ നേരിട്ട് ഇന്ത്യൻ ഇന്നിംഗ്‌സിന് പിന്തുണ നൽകി. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ 106 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റി‌ംഗിൽ കുറച്ച് സമയം മാത്രമാണ് ലഭിച്ചതെങ്കിലും ഇന്ത്യൻ ബൗളർമാർ അത് മുതലാക്കി. മൂന്ന് ഓവറിനുള്ളിൽ ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി. തുടക്കത്തിൽ തന്നെ രണ്ടുപേർ കൂടാരം കയറിയതോടെ 495 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് ലീഡിന് മുന്നിൽ ലങ്കയ്ക്ക് ഇനി വലിയ പരീക്ഷണമാണ് കാത്തിരിക്കുന്നത്. മഴ വീണ്ടും വില്ലനായില്ലെങ്കിൽ മൂന്നാം ദിനം ഇന്ത്യൻ ബൗളർമാർക്ക് മത്സരം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള അവസരമാണ്.

English Summary

India declared their first innings at 503/9, gaining a commanding lead in the second Test against Sri Lanka on Day 2. Dhruv Jurel scored an unbeaten 115, supported by Rishabh Pant's 63. In response, Sri Lanka struggled, ending the day at 8/2, trailing India by a massive 495 runs. Indian bowlers made quick inroads late in the day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHRUV JUREL, SPORTS, INDIA VS SRILANKA, LATESTNEWS, SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360