
റായ്പുർ: കഴിഞ്ഞരാത്രി കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരായ മത്സരത്തിൽ പുറത്താകാതെ 105 റൺസ് നേടിയ വിരാട് കൊഹ്‌ലിയുടെ ചിറകിലേറി നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇതോടെ കൊൽക്കത്തയുടെ പ്ളേ ഓഫ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയേറ്റു. റായ്പുരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 192/4 എന്ന സ്കോർ ഉയർത്തി. ഓപ്പണർമാരായ അജിങ്ക്യ രഹാനെ (19), ഫിൻ അല്ലെൻ (18) എന്നിവർ മടങ്ങിയശേഷം അവസാന പന്തിൽ റൺഔട്ടാകുന്നതുവരെ ക്രീസിൽ നിന്ന് ഏഴുഫോറും മൂന്ന് സിക്സുമടക്കം 71 റൺസ് 46 പന്തുകളിൽ നിന്ന് നേടിയ ആംഗ്രിഷ് രഘുവംശിയായിരുന്നു കൊൽക്കത്ത ഇന്നിംഗ്സിന്റെ നട്ടെല്ല്.കാമറൂൺ ഗ്രീനും (32), റിങ്കു സിംഗും (49 നോട്ടൗട്ട്) പിന്തുണ നൽകി.
ആർ.സി.ബിക്ക് വേണ്ടി ഓപ്പണറായിറങ്ങിയ വിരാട് പുറത്താകാതെ ഒരറ്റത്ത് തച്ചുതകർത്തപ്പോൾ 19.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കടന്നു. 60 പന്തുകൾ നേരിട്ട വിരാട് 11 ഫോറുകളും മൂന്ന് സിക്സുകളുമാണ് പറത്തിയത്. 39 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിൽ നിന്നൊഴിച്ചാൽ കാര്യമായ പിന്തുണ വിരാടിന് ആരിൽ നിന്നും ലഭിച്ചില്ല. ജേക്കബ് ബെഥേൽ (15), രജത് പാട്ടീദാർ(11),ടിം ഡേവിഡ് (2),ദേവ്ദത്ത് എന്നിവരുടെ വിക്കറ്റുകളാണ് ആർ.സി.ബിക്ക് നഷ്ടമായത്. വിരാടാണ് പ്ളേയർ ഒഫ് ദ മാച്ച്. സീസണിലെ 12 മത്സരങ്ങളിൽ എട്ടാം വിജയം നേടിയ ആർ.സി.ബി 16 പോയിന്റുമായാണ് ഒന്നാമതേക്ക് തിരിച്ചെത്തിയത്. 11 മത്സരങ്ങളിൽ ആറാം തോൽവി ഏറ്റുവാങ്ങിയ കൊൽക്കത്ത 9 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |