
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാൾ-ചൈന അതിർത്തിയിൽ രണ്ടു പുതിയ തടാകങ്ങൾ രൂപപ്പെട്ടത് വീണ്ടും പ്രളയത്തിന് ഇടയാക്കുമോ എന്ന് ആശങ്കയ്ക്കിടയാക്കുന്നു. ഇതേത്തുടർന്ന് ഇന്നലെ മൂന്നു മണിക്കൂറോളം നേപ്പാളും ചൈനയും രക്ഷാപ്രവർത്തനം നിറുത്തിവച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും ജാഗ്രത തുടരുകയാണ്.
പ്രളയത്തിൽ ഒഴുകിയെത്തിയ പാറ,മഞ്ഞ്,ചെളി,അവശിഷ്‌ടങ്ങൾ എന്നിവ അടിഞ്ഞുകൂടിയാണ് പുതിയ തടാകങ്ങൾ രൂപപ്പെട്ടത്. ഇവയിൽ നിന്ന് ജലം പുറത്തേക്ക് കുതിച്ചൊഴുകാൻ തുടങ്ങിയതോടെ ഇരുരാജ്യങ്ങളും പ്രളയ മുന്നറിയിപ്പ് നൽകി. അതേസമയം, നേപ്പാളിൽ മിന്നൽ പ്രളയത്തെത്തുടർന്ന് തകർന്ന റോഡുകളും, തടസപ്പെട്ട വാർത്താവിനിമയ സംവിധാനങ്ങളും, വീണ്ടും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാദ്ധ്യതയും രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നു.
ഉത്തരാഖണ്ഡിൽ
ജാഗ്രത
ഉത്തരാഖണ്ഡിലെ 13 ഹിമാനി തടാകങ്ങൾക്ക് സമീപമുള്ള മേഖലകൾ കനത്ത ജാഗ്രതയിലാണ്. തടാകങ്ങളിലെ സ്ഥിതി സൂക്ഷ്‌മ നിരീക്ഷണം നടത്തണമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അധികൃതർക്ക് നിർദ്ദേശം നൽകി.
ഇന്ത്യക്കാർക്ക് ധനസഹായം നൽകാം
നേപ്പാൾ പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് ഇന്ത്യക്കാർക്ക് ധനസഹായം നൽകാവുന്നതാണെന്ന് ഇന്ത്യയിലെ നേപ്പാൾ എംബസി അറിയിച്ചു. https://pmdrf.nchl.com.np/ സൈറ്റിൽ കയറി കാർഡും ക്യൂആർ കോഡും മുഖേന പണമയക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |