
കണ്ടെത്താനുള്ളത് 8 പേരെ
തിരുവനന്തപുരം: മിന്നൽ പ്രളയത്തെത്തുടർന്ന് നേപ്പാളിലും ടിബറ്റിലുമായി കുടുങ്ങിയ 82ൽ 60 മലയാളികളും സുരക്ഷിതരെന്ന് നോർക്ക. ഏട്ടു പേരെ കണ്ടെത്താനായിട്ടില്ല. ഇതിൽ നാലു പേർ കേരളീയരും നാലു പേർ ഓസ്‌ട്രേലിയൻ പൗരത്വമുള്ള കേരളത്തിൽ നിന്നുള്ളവരുമാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. 14 മലയാളികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 കേരളീയരടങ്ങുന്ന 23 അംഗ സംഘം ടിബറ്റിലെ ദാർച്ചനിൽ നിന്ന് സാഗയിൽ എത്തി. ഇന്ന് രാവിലെ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിക്കും. 31ന് വിമാനമാർഗ്ഗം നാട്ടിലേക്ക് തിരിക്കും.
കേരളീയരിൽ ചിലർ നേപ്പാളിൽ നിന്ന് ഡാർജിലിംഗിൽ എത്തിയതായി കുടുംബാംഗങ്ങൾക്ക് അറിയിപ്പ് ലഭിച്ചു. ചിലർ മൗണ്ട് എവറസ്റ്റ് പ്രദേശത്ത് സുരക്ഷിതരാണ്. നേപ്പാളിലെ ലങ്ടാങിൽ നിന്ന് അവസാനമായി ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ചും കർണാലിയിൽ യാത്രാതടസം നേരിടുന്ന മറ്റൊരാളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
യാത്രക്കാരെ കേരളത്തിൽ എത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കി . ഇതിനായി ഹെൽപ്പ് ഡെസ്‌കുകളിലോ ഡൽഹി എൻ.ആർ.കെ ഡെവലപ്‌മെന്റ് ഓഫീസിലോ ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |