SignIn
Kerala Kaumudi Online
Saturday, 13 June 2026 7.39 PM IST

ചായകുടി മലയാളികൾ അവസാനിപ്പിച്ചേക്കും: 20 രൂപ വരെ നൽകണം: ബിരിയാണി തൊട്ടാലും പൊള്ളും

tea

തിരുവനന്തപുരം: പാചക വാതക ക്ഷാമത്തെത്തുടർന്ന് പൂട്ടിയ ഹോട്ടലുകളും തട്ടുകടകളും തുറന്നുതുടങ്ങിയെങ്കിലും പലയിടത്തും ഭക്ഷണവില കുത്തനെ കൂട്ടി. ഹോട്ടലുകളെ ആശ്രയിക്കുന്ന തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാർക്ക് ഇത് ഇരുട്ടടിയായി. ചില ഹോട്ടലുകൾ ചായ വില പത്തിൽ നിന്ന് 12 രൂപയാക്കി. ചിലയിടങ്ങളിൽ 20 രൂപവരെ. പൂരിക്കും ദോശയ്ക്കും പൊറോട്ടയ്ക്കും വില കൂട്ടി. ചിക്കൻ, ബീഫ് ഇനങ്ങളുടെ കാര്യം പറയാനുമില്ല. വിറകടുപ്പിലാണ് തയ്യാറാക്കുന്നതെങ്കിലും അവസരം മുതലെടുത്ത് ബിരിയാണിക്ക് 20- 30%വരെ വില കൂട്ടിയവരുമുണ്ട്. എന്നാൽ, പഴയ വിലയിൽ നല്ല അന്നം നൽകുന്ന കടകളാണ് പകുതിയോളവും.


ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിഹിതം 40% ആക്കിയതോടെയാണ് അടച്ചിട്ടിരുന്നവ തുറന്നത്. ഇന്നലെ മുതൽ വിഹിതം 62%മാക്കി. എന്നാൽ, ഇതിനനുസൃതമായി സിലിണ്ടർ ലഭ്യമാക്കുന്നില്ലെന്ന് ഹോട്ടലുകാർ പറയുന്നു. കരിഞ്ചന്തയിൽ ലഭിക്കുന്നുണ്ട്. അതിനാകട്ടെ വില ഇരട്ടിയിലേറെ. അതിനാലാണ് ഭക്ഷണവില വർദ്ധിപ്പിക്കേണ്ടി വന്നതെന്നാണ് ഹോട്ടലുകളുടെ വിശദീകരണം. അതേസമയം, പഴയ നിരക്കിൽ തന്നെ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുമുണ്ട്.


അവശ്യസാധന വില വർദ്ധനയില്ല

പച്ചക്കറിവില പത്തുശതമാനം കുറഞ്ഞു. അവശ്യസാധനങ്ങളുടെ വിലയിലും മാറ്റമില്ല. എന്നിട്ടും ഗ്യാസ് ക്ഷാമത്തിന്റെ മറവിൽ ഭക്ഷണവില തോന്നിയപോലെ കൂട്ടിയെന്നാണ് ആക്ഷേപം. കിലോയ്ക്ക് 200രൂപവരെ ഉയർന്ന ചിക്കൻ വില ഇന്നലെ 125 രൂപയിലേക്ക് താഴ്ന്നു. എന്നിട്ടും പലഹോട്ടലുകളും ചിക്കൻക്കറിക്ക് 20 രൂപവരെ വർദ്ധിപ്പിച്ചു. മുട്ടവില അഞ്ചു രൂപയിലെത്തിയിട്ടും ഓംലെറ്റിന് 15ൽ നിന്ന് 20 രൂപയാക്കി.


കരിഞ്ചന്തയിൽ ഗ്യാസ് വില 4,000 രൂപവരെ

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി വിഹിതം കൂട്ടിയിട്ടും ഏജൻസികളിൽ നിന്ന് ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന് ഹോട്ടലുടമകൾ. ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടും കാര്യമുണ്ടാകുന്നില്ല

1,911 രൂപ വിലയുള്ള (19 കിലോ) സിലിണ്ടർ കരിഞ്ചന്തയിൽ ഈടാക്കുന്നത്

3,500- 4,​000 രൂപവരെ. അവസരം മുതലെടുത്ത് സ്വകാര്യ ഗ്യാസ് ഏജൻസികളും തോന്നുംപോലെ വില ഈടാക്കുന്നു


''ഹോട്ടൽ ഭക്ഷണവില വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തിട്ടില്ല

-വിജയകുമാർ, ജില്ലാ സെക്രട്ടറി,

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, PRICE HIKE, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY