തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കളംമാറ്റി ചവിട്ടി മുൻ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. സംഘർഷമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സ്ത്രീ പ്രവേശനത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. നയപ്രഖ്യാപനത്തിൻ മേലുളള നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് കടകംപളളിയുടെ വിശദീകരണം.
തിരഞ്ഞെടുപ്പു വേളയിൽ ശബരിമല വിഷയത്തിൽ കടകംപളളി മാപ്പു പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. 2018 ലെ സംഭവങ്ങളിൽ വിഷമമുണ്ട്. ഖേദമുണ്ട്. അതുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കരുതുന്നു. ഇപ്പോൾ അത് അടഞ്ഞ അദ്ധ്യായമാണ്. അതിനാൽ വിവാദങ്ങൾക്കില്ലെന്നുമായിരുന്നു അദ്ദേഹം മുൻപ് പറഞ്ഞത്.
മാപ്പുപറഞ്ഞതിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപളളി മാപ്പു പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |