തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്‌ഡൗണില്‍ ഇന്ന് കൂടുതൽ ഇളവുകൾ. തുറക്കുന്ന സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നിരീക്ഷണമുണ്ടാകും. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്‌ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഉണ്ടാവുക.
നിലവിലുള്ള ഇളവുകൾക്ക് പുറമേയാണ് ഇന്നു കൂടുതൽ ഇളവുകൾ നല്‍കുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്ന് പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്‌റ്റേഷനറി, സ്വർണക്കടകൾ, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, കണ്ണടക്കടകൾ, ശ്രവണ സഹായികൾ, പുസ്‌തകക്കടകൾ തുടങ്ങിയവ ഇന്നു രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കും.
മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾ ഉൾപ്പടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ ഇന്ന് തുറക്കാം. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഇവയുടെ പ്രവര്‍ത്തന സമയം. നാളെയും മറ്റന്നാളും കൂടുതൽ പൊലീസിനെ പരിശോധനയ്ക്കായി നിയോഗിക്കും. കെ എസ് ആർ ടി സി ദീർഘദൂര സർവീസുകളും രണ്ട് ദിവസം ഉണ്ടാകില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിക്കില്ലെങ്കിലും ഹോംഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അവശ്യമേഖലയിലുള്ളവർക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |