ന്യൂഡൽഹി :രാജ്യത്ത് ദിനം പ്രതിയുള്ള ഇന്ധനവില വർദ്ധനവിനെതിരെ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് പാർട്ടികൾ. രാജ്യം മുഴുവൻ സംസ്ഥാനതല പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സി.പി.ഐ.,സി.പി.എം., ആർ.എസ്.പി., ഫോർവേഡ് ബ്ലോക്ക്, സി.പി.ഐ.എം.എൽ. എന്നീ പാർട്ടികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നതടക്കം, വിവിധ ആവശ്യങ്ങളുന്നയിച്ച് 16 മുതൽ 30വരെ രാജ്യവ്യാപകമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ പരിപാടികൾ നടത്തും. കൊവിഡ് ആഘാതത്തിൽ ജനങ്ങൾക്ക് കൈത്താങ്ങാകേണ്ട കേന്ദ്ര സർക്കാർ ഇന്ധനവില വർദ്ധിപ്പിച്ച് ജനജീവിതം കൂടുതൽ ദുസഹമാക്കുകയാണെന്ന് ഇടതുപാർട്ടികൾ പ്രസ്താവനയിലൂടെ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ചുരുങ്ങിയത് 21 തവണ കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടി. ഇത് ഭക്ഷ്യവസ്തുക്കളുടെയടക്കം വില വർദ്ധനവിന് കാരണമായി.
അവശ്യസാധനങ്ങളുടെയും അവശ്യ മരുന്നുകളുടെയും വില നിയന്ത്രിക്കണം, 5 കിലോ ഭക്ഷ്യധാന്യ കിറ്റിന് പകരം 10 കിലോ കിറ്റ് നൽകുക, കരിഞ്ചന്ത തടയുക, ആദായ നികുതി പരിധിയിൽപ്പെടാത്തവർക്ക് 7500 രൂപ നേരിട്ട് നൽകുക, തുടങ്ങിയ ആവശ്യങ്ങളും പാർട്ടികൾ മുന്നോട്ട് വയ്ക്കുന്നു.
വിലവർദ്ധനവ് ക്ഷേമ പദ്ധതികൾക്കായെന്ന്കേന്ദ്ര പെട്രോളിയം മന്ത്രി
ഇതിനിടെ ഇന്ധന വിലവർദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തിയത് വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായി . വിലവർദ്ധനവിലൂടെ ലഭിക്കുന്ന പണം ക്ഷേമപദ്ധതികൾക്കാണ് ചെലവഴിക്കുന്നത്. നിലവിലെ വിലവർദ്ധനവ് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന കാര്യം അംഗീകരിക്കുന്നു. വാക്‌സിൻ വിതരണത്തിനായി ഒരു വർഷം 35000 കോടി രൂപയാണ് കേന്ദ്രവും സംസ്ഥാന സർക്കാരുകളും ചെലവഴിക്കുന്നത്. ഇന്ധന വിലവർദ്ധനവിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ചാണ് ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |