തിരുവനന്തപുരം: കഴിഞ്ഞ ഇടതുസർക്കാരിനെ വച്ചുനോക്കുമ്പോൾ ഇപ്പോഴത്തെ സർക്കാരിന്റെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്ന പൊതുവിമർശനം സി.പി.ഐ സംസ്ഥാന സമ്മേളനത്തിലുയർന്നതായി നേതൃത്വം വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തിരുത്തൽ വേണമെന്നൊന്നും ആരും നിർദ്ദേശിച്ചിട്ടില്ലെന്ന് സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. രാജേന്ദ്രൻ എന്നിവർ അറിയിച്ചു. സംസ്ഥാന സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ സമ്മേളനത്തിലുണ്ടായിട്ടുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട് പുറത്തുയർന്നുകേട്ട വിവാദങ്ങളൊന്നും സമ്മേളനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സി.പി.ഐ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന നിർദ്ദേശമുണ്ടായി. പ്രായപരിധി നിബന്ധന പാർട്ടി ദേശീയകൗൺസിൽ അംഗീകരിച്ച മാർഗരേഖയാണ്. സംസ്ഥാനങ്ങൾക്ക് ചർച്ച ചെയ്ത് അത് നടപ്പാക്കണോയെന്ന് തീരുമാനിക്കാം. കേരളത്തിൽ പക്ഷേ സംസ്ഥാനകൗൺസിൽ അത് നടപ്പാക്കാനാണ് തീരുമാനിച്ചത്. മണ്ഡലം, ജില്ലാ സെക്രട്ടറിമാർക്ക് 65 വയസും മൂന്ന് ടേമും എന്ന നിബന്ധന ഇതോടൊപ്പം നമ്മളിവിടെ ചർച്ച ചെയ്ത് നിശ്ചയിച്ചതാണ്. ദേശീയ കൗൺസിലിന്റെ മാർഗരേഖ അന്തിമമാക്കാനുള്ള ഭരണഘടനാ ഭേദഗതി അംഗീകരിക്കേണ്ടത് പാർട്ടി കോൺഗ്രസാണ്. പാർട്ടി നേതാക്കൾക്ക് വ്യത്യസ്താഭിപ്രായമുണ്ടെങ്കിൽ പാർട്ടി കമ്മിറ്റികളിൽ പറയുന്നതിന് തടസമില്ലെന്ന് ചോദ്യത്തിന് മറുപടിയായി പ്രകാശ്ബാബു പറഞ്ഞു. പുറത്ത് പരസ്യപ്രകടനം നടത്തിയത് സംബന്ധിച്ചുള്ള അച്ചടക്കനടപടിയൊക്കെ തീരുമാനിക്കേണ്ടത് പുതിയ സംസ്ഥാന കൗൺസിലാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സി.പി.ഐ മുൻകൈയെടുക്കണമെന്നാണ് സമ്മേളനചർച്ചയിൽ പൊതുവായുയർന്ന അഭിപ്രായം. 14 ജില്ലാ ഗ്രൂപ്പുകളുടെയും അദ്ധ്യാപക, സർവീസ് സംഘടനകളുടെയും ഉൾപ്പെടെ 15 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. 150മിനിറ്റാണ് ചർച്ചകൾക്കായി നീക്കിവച്ചത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജനറൽ സെക്രട്ടറി ഡി. രാജയും രാഷ്ട്രീയറിപ്പോർട്ട് ചർച്ചയ്ക്ക് വിശദീകരണം നൽകി. പ്രവർത്തനറിപ്പോർട്ട് ചർച്ചയ്ക്കുള്ള മറുപടിയും പുതിയ സംസ്ഥാന കൗൺസിൽ, സെക്രട്ടറി തിരഞ്ഞെടുപ്പും ഇന്നാണ്.
ജോലിസമയം 12 മണിക്കൂർ
പറ്റില്ല:സി.പി.ഐ
തിരുവനന്തപുരം: ജോലി സമയം 12 മണിക്കൂറാക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോല്പിക്കണമെന്ന പ്രമേയവുമായി സി.പി.ഐ സംസ്ഥാന സമ്മേളനം.കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടിസമയം 12 മണിക്കൂറാക്കാനുള്ള തീരുമാനത്തെ ഉദ്ദേശിച്ചാണിതി. കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരെയാണ് പ്രമേയമെങ്കിലും കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണമാണ് ലക്ഷ്യം.
എട്ട് മണിക്കൂർ ജോലിയെന്നത് തൊഴിലാളിവർഗം പോരാട്ടങ്ങളിലൂടെ നേടിയ അവകാശമാണ്. ആറ് മണിക്കൂറായി ജോലിസമയം ക്രമീകരിക്കുക വഴി കൂടുതൽ പേർക്ക് തൊഴിൽ ലഭ്യത സൃഷ്ടിക്കുന്നതിന് പകരം 12 മണിക്കൂറായി വർദ്ധിപ്പിക്കാനാണ് ലേബർ കോഡ് ലക്ഷ്യമിടുന്നത്. നവലിബറൽ സാമ്പത്തിക പരിഷ്കരണത്തിന്റെ ഫലമായി ജോലിസമയം വർദ്ധിപ്പിക്കുകയും ജോലിസ്ഥിരത ഇല്ലാതാക്കുകയും ചെയ്യുന്നു. ജോലിസമയം വർദ്ധിപ്പിക്കുന്നതും ജോലി സുരക്ഷ നഷ്ടപ്പെടുത്തുകയും, സാമൂഹ്യ സുരക്ഷാപദ്ധതികൾ ഇല്ലാതാക്കുകയും ചെയ്യുന്ന നീക്കങ്ങളെ എതിർത്തു തോല്പ്പിക്കുകയാണ് തൊഴിലാളിപ്രസ്ഥാനങ്ങളുടെ കടമ.
ഗവർണർ
പദവി വേണ്ട
ഗവർണർ പദവിയിലും കേന്ദ്ര, സംസ്ഥാന ബന്ധങ്ങളിലും പുനർവിചിന്തനം വേണമെന്നും പ്രമേയം. ഗവർണർപദവി ആവശ്യമില്ലെന്നാണ് പാർട്ടിയുടെ നിലപാട്.ഭരണഘടനയനുസരിച്ച് നാമമാത്ര ഭരണാധികാരിയായ ഗവർണർ,ജനങ്ങൾ തിരഞ്ഞെടുത്ത നിയമനിർമാണസഭ പാസാക്കിയ നിയമങ്ങളിൽ ഒപ്പുവയ്ക്കാത്തത് ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |